മദ്യവ്യാപാരത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് ബെംഗളൂരു പൊലീസ് കൊയിലാണ്ടിയിൽ
മദ്യവ്യാപാരത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്തു ഹൈദരബാദിലെ വ്യാപാരിയിൽനിന്ന് 65 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്ത മലയാളി യുവാവും യുവതിയും കൊയിലാണ്ടി മേഖലയിൽ പലരെയും ബന്ധപ്പെട്ടതായി വിവരം ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ കർണാടക പൊലീസ് കൊയിലാണ്ടിയിൽ എത്തി അന്വേഷണം ആരംഭിച്ചു. ബിസിനസ് എക്സ്ചേഞ്ച് ഗ്രൂപ്പ് എന്ന കമ്പനിയുടെ ഉടമ തൃശൂർ അത്താണിയിൽ സുബീഷ് പി.വാസു, ബിലേക്കഹള്ളി സ്വദേശിനി ശിൽപ ബാബു എന്നിവരാണ് തട്ടിപ്പു കേസിൽ അറസ്റ്റിലായത്.
ഇവർ കൊയിലാണ്ടി മേഖലയിൽ പ്രധാന ക്ഷേത്രങ്ങളിൽ സന്ദർശിച്ചതായും പൊലീസിനു വിവരം ലഭിച്ചു. സ്വകാര്യ സുരക്ഷാസേനയുടെ അകമ്പടിയോടെയായിരുന്നു ക്ഷേത്ര ദർശനം നടത്തിയത്. മാസങ്ങൾക്ക് മുൻപായിരുന്നു ഇവർ കൊയിലാണ്ടിയിൽ എത്തിയത്. ഇവരുമായി ബന്ധപ്പെട്ടവരെയാണ് പൊലീസ് അന്വേഷിക്കുന്നത്. കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ ബെംഗളൂരുവിലെ ഒന്നിലധികം പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്.