മധ്യവയസ്‌കനെ വിളിച്ചുവരുത്തി കാറും പണവും തട്ടിയെടുത്തു;  യുവതി ഉൾപ്പെടെ നാലുപേർ തലശ്ശേരി പോലീസ് പിടിയിൽ

 x

മധ്യവയസ്‌കനെ വിളിച്ചുവരുത്തി കാറും പണവും തട്ടിയെടുത്ത കേസിൽ യുവതി ഉൾപ്പെടെ നാലുപേർ പോലീസ് പിടിയിൽ. തലശ്ശേരി ലോട്ടസ് ഓഡിറ്റോറിയത്തിന് സമീപത്തെ സി ജിതിൻ നടേമ്മൽ, ഭാര്യ മുഴപ്പിലങ്ങാട്ട് അശ്വതി, സുഹൃത്തുക്കളായ കതിരൂർ വേറ്റുമ്മൽ സ്വദേശി കെ സുബൈർ, പാനൂർ മുത്താറിപ്പീടികയിലെ കെ.പി ഷഫ്‌നാസ് എന്നിവരെയാണ് തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. 

 ജിതിനെയും ഭാര്യയെയും വീട്ടിൽ നിന്നും മറ്റുള്ളവരെ തലശ്ശേരിയിൽ നിന്നുമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
  ചിറക്കൽ സ്വദേശിയായ മോഹൻദാസിനെ തലശ്ശേരിയിൽ വിളിച്ച് വരുത്തിയാണ് യുവതിയും സംഘവും തട്ടിപ്പ് നടത്തിയത്. ബുധനാഴ്ച രാവിലെ അശ്വതി  തലശ്ശേരിയിൽ ഉണ്ടെന്നും ഓട്ടോയ്ക്ക് നൽകാൻ പണമില്ലെന്നും പറഞ്ഞ് മോഹൻദാസിനെ വിളിച്ചു വരുത്തുകയായിരുന്നു.

തലശ്ശേരിയിൽ എത്തിയ മോഹൻദാസിനെ ജിതിനും സംഘവും ബലമായി ഓട്ടോയിൽ കയറ്റി കാറിന്റെ താക്കോൽ കൈക്കലാക്കി. മോഹൻദാസിന്റെ കൈവശമുണ്ടായിരുന്ന ആറായിരം രൂപയും സംഘം തട്ടിയെടുത്തു. ശേഷം മോഹൻദാസിന്റെ കാറിൽ കാടാച്ചിറ എത്തിച്ച് സംഘം ബ്ലാങ്ക് സ്റ്റാമ്പ് പേപ്പറിൽ ഒപ്പിടിവിക്കുകയും ചെയ്തു. തുടർന്ന് കാർ വിട്ടുതരണമെങ്കിൽ അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ട് തട്ടിപ്പുസംഘം മമ്പറത്ത് ഇറക്കി വിടുകയായിരുന്നുവെന്നാണ് പരാതിയിലുള്ളത്. സംഭവത്തിൽ പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്ന് തലശ്ശേരി പോലീസ് പറഞ്ഞു.

Comments

COMMENTS

error: Content is protected !!