മയക്കുമരുന്നിന്റെ വിതരണവും ഉപയോഗവും വ്യാപനവും തടയുന്നതിനായി ‘യോദ്ധാവ്’ എന്ന പുതിയ പദ്ധതിക്ക് പൊലീസ് രൂപം നൽകി
മയക്കുമരുന്നിന്റെ വിതരണവും ഉപയോഗവും വ്യാപനവും തടയുന്നതിനായി ‘യോദ്ധാവ്’ എന്ന പുതിയ പദ്ധതിക്ക് പൊലീസ് രൂപം നൽകി. വിദ്യാഭ്യാസം, ആരോഗ്യം, എക്‌സൈസ്, സാമൂഹ്യ നീതി, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ സഹായത്തോടെ സ്കൂൾ, കോളജ്, യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.
യോദ്ധാവ് എന്നറിയപ്പെടുന്ന ഇത്തരം അദ്ധ്യാപകരുടെ യോഗം സ്റ്റേഷൻ ഹൗസ് ഓഫീസർമാർ മാസത്തിലൊരിക്കൽ വിളിച്ചു ചേർക്കും. നർക്കോട്ടിക് സെല്ലിന്റെ ചുമതലയുള്ള ഡിവൈ.എസ്.പി ആയിരിക്കും നോഡൽ ഓഫീസർ. ജനമൈത്രി വിഭാഗത്തിലെ പോലീസ് ഉദ്യോഗസ്ഥർക്കും ആവശ്യമായ പരിശീലനം നൽകി ബോധവത്കരണപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും. ആയിരം സ്കൂളുകളിലെ ബോധവത്ക്കരണ പ്രവർത്തനങ്ങൾക്ക് 88,000 സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ സേവനം വിനിയോഗിക്കും.
ജനമൈത്രി പോലീസിന്റെ സഹായത്തോടെ റസിഡൻസ് അസോസിയേഷനുകളിൽ ആന്റി നർക്കോട്ടിക് ക്ലബുകൾ രൂപീകരിക്കും. സാമൂഹിക മാധ്യമങ്ങളിലൂടെയും ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുമുള്ള ബോധവൽക്കരണത്തിനായി ലഘു ചിത്രങ്ങളും വീഡിയോയും നിർമ്മിക്കും. സൈക്കിൾ റാലി, വാക്കത്തോൺ, മാരത്തോൺ എന്നിവയിലൂടെയും ബോധവൽക്കരണം നടത്തും. നാടകം, ഫ്ലാഷ്മോബ്, മാജിക് മുതലായ മാർഗ്ഗങ്ങളിലൂടെയും മയക്കുമരുന്നിനെതിരെയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും. വിവിധ സന്നദ്ധസംഘടനകൾ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുതലായവയുടെ സഹകരണവും ഇതിനായി തേടും.
മയക്കുമരുന്നിന്റെ ഉപയോഗവും കടത്തും സംബന്ധിച്ച വിവരങ്ങൾ സ്വകാര്യമായി പങ്കു വെക്കാനായി ഒരു ഹെല്പ്ലൈൻ നമ്പർ ഏർപ്പെടുത്തും. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കും. ബസ്, ട്രെയിൻ മാറ്റുവാഹനങ്ങൾ എന്നിവയിലൂടെ മയക്കുമരുന്ന് കടത്തുന്നത് കണ്ടെത്താനായി പൊലീസ് നായ്ക്കളെ ഉപയോഗിച്ച് പരിശോധന നടത്തും. മയക്കുമരുന്ന് കേസിൽ പെടുന്നവരുടെ ഡാറ്റാബേസ് തയ്യാറാക്കി എല്ലാ പൊലീസ് ഉദ്യോഗസ്ഥരുമായി പങ്കുവെയ്ക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് അറിയിച്ചു.