മറയൂർ ആദിവാസി യുവാവിന്റെ കൊലപാതകം; ബന്ധു കസ്റ്റഡിയില്‍

മറയൂരില്‍ ആദിവാസി യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ബന്ധു കസ്റ്റഡിയില്‍. മറയൂര്‍ തീര്‍ഥമല കുടിയില്‍ രമേശി(27)നെ കൊലപ്പെടുത്തിയ കേസിലാണ്  രമേശിന്റെ ബന്ധുവായ പെരിയകുടി സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന് ശേഷം ഒളിവില്‍പോയ ഇയാളെ സമീപത്തെ വനമേഖലയില്‍നിന്നാണ് പോലീസ് പിടികൂടിയത്.

വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് സുരേഷ് ബന്ധുവായ രമേശിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന രമേശിനെ കമ്പിവടി കൊണ്ട് നിരന്തരം തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. ഇതിനുശേഷം ഇതേ കമ്പിവടി വായില്‍ കുത്തിക്കയറ്റി മൃതദേഹം വികൃതമാക്കുകയും ചെയ്തു.
സ്വത്ത് തര്‍ക്കമാണ് ദാരുണമായ കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രമേശിന്റെ അമ്മയുടെ സഹോദരന്റെ മകനാണ് സുരേഷ്. സുരേഷിന്റെ ഭൂമിയില്‍ രമേശ് അവകാശം ഉന്നയിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.  

പ്രതിയായ സുരേഷ് സ്ഥിരം മദ്യപാനിയാണെന്നാണ് പോലീസ് പറയുന്നത്. നേരത്തെ പോലീസ് ഇടപെട്ട് ഇയാളെ ലഹരിവിമുക്ത കേന്ദ്രത്തിലാക്കിയിരുന്നു. എന്നാല്‍ ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷവും ഇയാള്‍ മദ്യപാനം തുടര്‍ന്നു. കഴിഞ്ഞദിവസം രാത്രിയിലും സുരേഷും രമേശും ഒരുമിച്ച് മദ്യപിച്ചിരുന്നു. ഇതിനുശേഷമാണ് കൊലപാതകം നടത്തിയതെന്നും പോലീസ് പറഞ്ഞു.

Comments

COMMENTS

error: Content is protected !!