മലപ്പുറത്ത് കാപ്പ പ്രതിയുടെ ഒളിസങ്കേതത്തില്‍ നിന്നും ലഹരിമരുന്നുകളും വടിവാളുകളും കണ്ടെത്തി

മലപ്പുറത്ത് കാപ്പ പ്രതിയുടെ ഒളിസങ്കേതത്തില്‍ നിന്നും ലഹരിമരുന്നുകളും വടിവാളുകളും കണ്ടെത്തി. മലപ്പുറം തിരൂരിലെ കാപ്പ പ്രതിയുടെ ഒളിസങ്കേതത്തില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് 50 ലക്ഷത്തിന്റെ ലഹരിമരുന്നുകളും ആയുധങ്ങളും പിടിച്ചെടുത്തത്.

മലപ്പുറം ജില്ലയില്‍ പ്രവേശന വിലക്കുള്ള പ്രതി ഷമീമിന്റെ തിരൂരിലെ ഒളിസങ്കേതത്തിലാണ് റെയ്ഡ് നടത്തിയത്. തുടർന്ന് റെയ്ഡില്‍ ഒരു കിലോ ഹാഷിഷ് ഓയിലും 15 കിലോ കഞ്ചാവും രണ്ട് വടിവാളുകളുമാണ് പൊലീസ് പിടിച്ചെടുത്തത്. മാത്രമല്ല പൊലീസ് പരിശോധനയ്‌ക്കെത്തുമ്പോള്‍ ഷമീം അടക്കം നിരവധി പേര്‍ അവിടെയുണ്ടായിരുന്നു. സംഭവത്തിൽ നാലുപേര്‍ പൊലീസിന്റെ പിടിയിലായി. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടതിനെ തുടർന്ന് പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

സംസ്ഥാനത്തെ നിരവധി ക്വട്ടേഷന്‍ കേസുകളിലും ലഹരിമരുന്ന് കേസുകളിലും പ്രതിയാണ് പൊന്നാനി അഴീക്കല്‍ സ്വദേശിയായ ഷമീം. എന്നാൽ കാപ്പ ചുമത്തി പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടും ഷമീം ജില്ലയിലെത്തി ലഹരിമരുന്ന് കച്ചവടം അടക്കമുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്.

 

Comments
error: Content is protected !!