മെഡിക്കൽ കോളേജിൽ തണൽ കാന്റീൻ തുറന്നു:രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മിതമായ നിരക്കിൽ ഭക്ഷണം
കോഴിക്കോട്: മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മിതമായ നിരക്കിൽ ഭക്ഷണ സാധനങ്ങൾ ലഭിക്കുന്ന രീതിയിൽ തണൽ ബിൽഡിങ്ങിൽ കാന്റീൻ പ്രവർത്തനമാരംഭിച്ചു.
എ. പ്രദീപ്കുമാർ എം.എൽ.എ.യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ചതാണ് കെട്ടിടം. ചൊവ്വാഴ്ച രാവിലെ എം.എൽ.എ. കാന്റീൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഷെറീന വിജയൻ, ഐ.എം.സി.എച്ച്. സൂപ്രണ്ട് ഡോ. സി. ശ്രീകുമാർ, ലേ സെക്രട്ടറി ജയശ്രീ, എച്ച്.ഡി.എസ്. മാനേജർ കെ.പി. ഗിരീഷ് എന്നിവർ സംബന്ധിച്ചു.
2013-ൽ നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിൽ നൂറ് കിടക്കകളുള്ള ഡോർമിറ്ററി, ന്യായവില മെഡിക്കൽ ഷോപ്പ്, കൺസ്യൂമർ ഷോപ്പ് എന്നിവയും എച്ച്.ഡി.എസിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. എൺപതോളം പേർക്ക് ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാനുള്ള സൗകര്യമുള്ള കാന്റീനിൽ വെജ്, നോൺ വെജ് ഭക്ഷണ സാധനങ്ങൾ ലഭിക്കുമെന്ന് കരാറുകാരൻ അറിയിച്ചു. അഞ്ചുപേർ ചേർന്നാണ് കാന്റീൻ കരാർ എടുത്തിരിക്കുന്നത്.
Comments