യുഎപിഎ ചുമത്തിയുള്ള യുവാക്കളുടെ അറസ്റ്റ്: ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ബുധനാഴ്ചത്തേക്ക് മാറ്റി

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത യുവാക്കളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മറ്റന്നാളത്തേക്ക് മാറ്റി. കോഴിക്കോട് സെഷൻസ് കോടതിയിലായിരുന്നു ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നത്.

 

കേസ് പരിഗണിക്കേണ്ടിയിരുന്നത് ഇന്ന് 11 മണിക്കായിരുന്നു. സംഭവത്തിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ജാമ്യം നൽകുന്നതിൽ പബ്ലിക്ക് പ്രോസിക്യൂട്ടർ വലിയ എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല. പക്ഷെ യുഎപിഎ ചുമത്തിയിട്ടുള്ളതിനാൽ ജാമ്യം കിട്ടുന്നത് താരതമ്യേന ബുദ്ധിമുട്ടാണ്.

 

യുഎപിഎ ചുമത്തിയ നടപടി പരിശോധിക്കുമെന്ന് മുഖ്യന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ അറസ്റ്റിലായ അലനും താഹക്കും മാവോയിസ്റ്റ് ബന്ധമുള്ളതായി വ്യക്തമായ തെളിവുണ്ടെന്ന് നിലപാടിൽ തന്നെയാണ് അന്വേഷണസംഘം ഉറച്ചുനിൽക്കുന്നത്.
അതേ സമയം, വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയത് സർക്കാർ പരിശോധിക്കും. സിപിഐഎമ്മിൽ നിന്നുൾപ്പടെ എതിർപ്പ് വ്യാപകമായ സാഹചര്യത്തിലാണ് നീക്കം. യുഎപിഎ കേസിൽ കുറ്റപത്രം നൽകുന്നതിന് പ്രോസിക്യൂഷൻ അനുമതി ആവശ്യമുണ്ട്.
മാത്രമല്ല, ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ യുഎപിഎ അതോറിറ്റിയുടെ അനുമതിയും വേണം. ഈ സാഹചര്യത്തിൽ സർക്കാർ അനുമതി നൽകാതിരിക്കാനാണ് നീക്കം. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം 6 മാവോയിസ്റ്റ് കേസുകളിൽ യുഎപിഎ ചുമത്തിയത് ഒഴിവാക്കിയിരുന്നു. സിപിഐഎമ്മിനുള്ളിലും ഇടതുമുന്നണിയിലും ശക്തമായ എതിർപ്പാണ് പൊലീസ് നടപടിക്കെതിരെ ഉയർന്നത്.
പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി, മുതിർന്ന നേതാവ് എം എം ലോറൻസ് എന്നു തുടങ്ങി കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ വരെയുള്ളവർ പൊലീസ് നടപടിക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ആഭ്യന്തര വകുപ്പിനെതിരെ സിപിഐയും നിലപാട് കടുപ്പിച്ചതോടെ ഇടത്തുമുന്നണിയിലും പ്രതിസന്ധി രൂക്ഷമായിരുന്നു.
Comments

COMMENTS

error: Content is protected !!