രേഷ്മയുടെ കാമുകനായി ചാറ്റ് ചെയ്തതത് ആത്മഹത്യ ചെയ്ത യുവതികളെന്ന് പൊലീസ്

കരിയിലകൾക്ക് ഇടയിൽ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച സംഭവത്തില്‍ അറസ്റ്റിലായ രേഷ്‌മയോട് ചാറ്റ് ചെയ്തിരുന്നത് വ്യാജ വിലാസത്തിൽ നിന്ന്.  കാമുകനെന്ന പേരില്‍ ഫേസ്ബുക്ക് ചാറ്റ് നടത്തിയിരുന്നത് ജീവനൊടുക്കിയ യുവതികളായിരുന്നെന്ന് കണ്ടെത്തിയതായി പൊലീസ്. രേഷ്‌മ ഗര്‍ഭിണിയാണെന്ന് മനസിലാക്കി കുഞ്ഞിനെ ഉപേക്ഷിക്കാന്‍ പറഞ്ഞതും ഈ യുവതികളായിരുന്നെന്നും പൊലീസ് പറയുന്നു.

രേഷ്‌മ‌‌യുടെ ബന്ധുക്കളാണ് ആര്യയും ഗ്രീഷ്‌മയും. ഇവരാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കി കാമുകനെന്ന പേരില്‍ രേഷ്‌മ‌യെ കബളിപ്പിച്ചത്. അനന്തു എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയായിരുന്നു യുവതികളുടെ ചാറ്റിംഗ്. ഈ അക്കൗണ്ടില്‍ നിന്ന് രേഷ്‌മയ്ക്ക് കോളുകളൊന്നും വന്നിരുന്നില്ല എന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറയുന്നു.

കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ രേഷ്‌മ അറസ്റ്റിലായതിന് പിന്നാലെ ആര്യയെയും ഗ്രീഷ്‌മയെയും ചോദ്യംചെയ്യാന്‍ പൊലീസ് വിളിപ്പിച്ചിരുന്നു. ഇതിന് തുടർച്ചയായാണ് ഇരുവരെയും ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രേഷ്‌മ‌യെ കബളിപ്പിക്കുന്ന വിവരം ഗ്രീഷ്‌മ മറ്റൊരു സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. ഈ സുഹൃത്തിൽ നിന്നുള്ള വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് പൊലീസ് നിഗമനങ്ങൾ.

Comments

COMMENTS

error: Content is protected !!