റെയിൽവേ ട്രാക്കിലൂടെ നടക്കവേ തോട്ടിലേയ്ക്ക് വീണ സ്ത്രീകളിൽ ഒരാൾ മരിച്ചു
തൃശൂർ: റെയിൽവേ ട്രാക്കിലൂടെ നടക്കവേ തോട്ടിലേയ്ക്ക് വീണ സ്ത്രീകളിൽ ഒരാൾ മരിച്ചു. ട്രാക്കിലൂടെ നടക്കവേ ട്രെയിനിന്റെ കാറ്റടിച്ചാണ് തോട്ടിലേയ്ക്ക് രണ്ട് സ്ത്രീകൾ വീണത്. ഇതിൽ ഒരാൾ മരിച്ചു.
വിജയരാഘവപുരത്ത് ഇന്നു രാവിലെ പത്തോടെയാണു സംഭവം. വിജയരാഘവപുരം സ്വദേശികളായ ചെമ്പോത്തുപറമ്പില്‍ മുജീബിന്റെ ഭാര്യ ഫൗസിയ (40), തൊറാപ്പടി ശ്രീജിത്തിന്റെ ഭാര്യ ദേവീകൃഷ്ണ (28) എന്നിവരാണ് തോട്ടില്‍ വീണത്. ഇതിൽ ദേവി കൃഷ്ണയാണ് മരിച്ചത്.
റോഡിൽ വെള്ളമായതിനാൽ റെയിൽവെ ട്രാക്കിലൂടെ നടക്കുന്നതിനിടെയായിരുന്നു അപകടം. ട്രെയിൻ വരുന്നത് കണ്ട് ഇരുവരും ട്രാക്കില്‍ നിന്ന് മാറി നിന്നു. ട്രെയിൻ പോകുന്നതിനിടെ അതിന്റെ കാറ്റടിച്ച് തോട്ടിലേയ്ക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ ദേവി കൃഷ്ണയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വെള്ളത്തിൽ വീണ ഫൗസിയയെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു.
ദേവീകൃഷ്ണയുടെ മൃതദേഹം സെന്റ് ജയിംസ് ആശുപത്രി മോർച്ചറിയിൽ. ദ്രുവനന്ദയാണ് മകൾ. (എസ്എച്ച്സിഎൽപി സ്കൂൾ, ഒന്നാം ക്ലാസ് വിദ്യാർഥിനി)