ലോട്ടറി വില്‍പനക്കാരിയെ തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവം; പ്രതി അറസ്റ്റില്‍

കോട്ടയം മെഡിക്കല്‍ കോളേജില്‍ ലോട്ടറി വില്‍പനക്കാരിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റിലായി. മരിച്ച തൃക്കൊടിത്താനം സ്വദേശി പൊന്നമ്മയ്ക്കൊപ്പം താമസിച്ചിരുന്ന സത്യനാണ് അറസ്റ്റിലായത്. ഇരുവരും തമ്മിലുള്ള കലഹത്തെ തുടര്‍ന്ന് ഈ മാസം എട്ടിനായിരുന്നു കൊലപാതകം.

 

ലോട്ടറി വില്‍പനക്കാരിയായ പൊന്നമ്മയ്ക്കൊപ്പം മുമ്പ് താമസിച്ചിരുന്ന സത്യനാണ് കൊലപാതകത്തിന് പിന്നിലെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. ഇതോടെയാണ് ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കലഹം പതിവായിരുന്നുവെന്നും പൊന്നമ്മ തന്നെ കല്ലുകൊണ്ട് മര്‍ദ്ദിച്ചെന്നും സത്യന്‍ പറഞ്ഞു. ഇതിന്റെ പ്രതികാരത്തിലാണ് ഈ മാസം എട്ടിന് ക്യാന്‍സര്‍ വാര്‍ഡിന് സമീപത്തു വച്ച് പൊന്നമ്മയെ തലയ്ക്കടിച്ചത്. മരണം ഉറപ്പാക്കാന്‍ നിലത്തിട്ട് വീണ്ടും മര്‍ദ്ദിച്ചു. പൊന്നമ്മയുടെ മാലയും പണവും ഇയാള്‍ കൈക്കലാക്കി.

 

മെഡിക്കല്‍ കോളേജ് പരിസരത്ത് മൂന്ന് ദിവസം മുമ്പാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കാണാതായ പൊന്നമ്മയാണ് മരിച്ചതെന്ന് വസ്ത്രങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് മകള്‍ ഉറപ്പു വരുത്തി. ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധനയും നടത്തും. ചോദ്യം ചെയ്യലിന് ശേഷം ഗാന്ധിനഗര്‍ പൊലീസ് മെഡിക്കല്‍ കോളേജില്‍ തെളിവെടുപ്പ് നടത്തും.
Comments

COMMENTS

error: Content is protected !!