വില്ലേജ് ഓഫീസുകളിലെ ദുരിതം തീരുമോ

ഒക്ടോബർ രണ്ടിനകം മുഴുവൻ സേവനങ്ങളും ഓൺലൈനിൽ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി

ജനങ്ങൾ ഏറ്റവും അധികം ബുദ്ധിമുട്ടുന്നതും ഏറ്റവും അധികം ബന്ധപ്പെടുന്നതുമായ വില്ലേജ് ഓഫീസുകളുടെ കാര്യത്തിൽ മുഖ്യമന്ത്രിയുടെ വാഗ്ദാനം. ഒക്ടോബര്‍ രണ്ടിനകം സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിലെ മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അഞ്ച് വര്‍ഷത്തിനകം വില്ലേജ് ഓഫീസുകള്‍ പൂര്‍ണമായും സ്മാര്‍ട്ടാക്കും. സംസ്ഥാനത്തെ വില്ലേജ് ഓഫീസര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു അദ്ദംഹം.

1666 വില്ലേജ് ഓഫീസുകളില്‍ 126 എണ്ണം സ്മാര്‍ട്ടായി മാറി. ഇവ പൂർണ്ണമാക്കും. സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതോടൊപ്പം  ജീവനക്കാരുടെ മനോഭാവത്തില്‍  ഗുണപരമായ മാറ്റം ഉണ്ടാവണം.  കാലാനുസൃതമായി നടക്കേണ്ട പരിഷ്‌കരണങ്ങളുമായി ജീവനക്കാര്‍  പൊരുത്തപ്പെടണം. പൊതുജനങ്ങളോടുള്ള പെരുമാറ്റത്തില്‍ അവരെ സേവിക്കുന്നവരാണെന്ന ബോധത്തോടെയുള്ള സമീപനം വേണമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

ജീവനക്കാര്‍ ഉയര്‍ന്ന് പ്രവര്‍ത്തിക്കണം. അഴിമതി രഹിതവും കാര്യക്ഷമവും  ജനോപകാരപ്രദവുമായ സിവില്‍ സര്‍വീസാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഫയലുകള്‍ മരിച്ച രേഖകള്‍ ആവരുത്.  തുടിക്കുന്ന ജീവിതങ്ങള്‍ ആവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സിവില്‍ സര്‍വീസിലെ  അഴിമതിയുടെ തോത് ഗണ്യമായി കുറക്കാനായിട്ടുണ്ട്.  അന്യായമായി പണം വസൂലാക്കല്‍ മാത്രമല്ല അഴിമതി.  ഒരേ സേവനത്തിനായി ജനങ്ങളെ പലതവണ ഓഫീസുകളില്‍ വരുത്തുന്നതും ലഭ്യമായ അപേക്ഷകളില്‍ സമയ ബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കാത്തതും   ഓണ്‍ലൈന്‍ അപേക്ഷയില്‍ മതിയായ കാരണമില്ലാതെ ജനങ്ങളെ വിളിച്ചുവരുത്തി  ബുദ്ധിമുട്ടിക്കുന്നതും അഴിമതിയുടെ ഗണത്തില്‍പ്പെടും.

അടുത്ത രണ്ട് വര്‍ഷം കൊണ്ട് 1666 വില്ലേജ് ഓഫീസുകളിലും നൂതന സാങ്കേതിക വിദ്യയായ കോര്‍സ് ( കണ്ടിന്യൂയിംഗ് ഓപ്പറേറ്റിംഗ് റഫറല്‍ സിസ്റ്റം ) അധിഷ്ഠിതമായി ഇന്റഗ്രേറ്റഡ് ഭൂരേഖാ പോര്‍ട്ടല്‍ ലഭ്യമാക്കും. റവന്യു, സര്‍വ്വേ, രജിസ്‌ട്രേഷന്‍ എന്നീ  വകുപ്പുകളിലായി നല്‍കുന്ന സേവനങ്ങള്‍ ഇതോടെ ഒറ്റ പോര്‍ട്ടലില്‍ ലഭ്യമാക്കും.

യോഗത്തില്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍, റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ. ജയതിലക്, ലാന്റ് റവന്യു കമ്മീഷണര്‍ കെ. ബിജു  തുടങ്ങിയവരും പങ്കെടുത്തു.

Comments

COMMENTS

error: Content is protected !!