53 വര്‍ഷം പിന്നിട്ട ഡ്രസ് കോഡ് ഹൈക്കോടതി പരിഷ്‌കരിച്ചു
53 വര്‍ഷം പിന്നിട്ട ഡ്രസ് കോഡ് ഹൈക്കോടതി പരിഷ്‌കരിച്ചു. കീഴ്‌ക്കോടതികളിലെ വനിതാ ജഡ്ജിമാരുടെ നിവേദനം പരിഗണിച്ചാണ് ഹൈക്കോടതി ഡ്രസ് കോഡ് പരിഷ്‌കരിച്ചത്. സാരിക്കു പുറമേ സല്‍വാര്‍ കമീസും ഷര്‍ട്ടും പാന്റ്‌സും. അനുവദിക്കപ്പെട്ട വേഷങ്ങളില്‍ മുഴുനീള പാവാടയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വെളുപ്പും കറുപ്പും അല്ലാത്ത നിറങ്ങള്‍ ഒഴിവാക്കണമെന്നും വസ്ത്രധാരണം ജുഡീഷ്യല്‍ ഓഫിസറുടെ അന്തസ്സിനു ചേര്‍ന്ന വിധമാകണമെന്നും ഹൈക്കോടതി ജില്ലാ ജുഡീഷ്യല്‍ റജിസ്ട്രാറുടെ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ വേഷത്തിനും നെക്ക് ബാന്‍ഡും ഗൗണും നിര്‍ബന്ധമാണ്.
വെളുത്ത സാരിയും കറുത്ത ബ്ലൗസും വെളുത്ത കോളര്‍ ബാന്‍ഡും കറുത്ത ഗൗണുമാണ് ഇതുവരെ ഔദ്യോഗികവേഷമായി അനുവദിക്കപ്പെട്ടിരുന്നത്. 53 വര്‍ഷം പിന്നിട്ട ഡ്രസ് കോഡ് പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് നൂറോളം വനിതാ ജഡ്ജിമാര്‍ ഹൈക്കോടതി ഭരണവിഭാഗത്തിനു നിവേദനം നല്‍കിയിരുന്നു.
ഈ വേഷങ്ങൾ ഇനി ഔദ്യോഗികം
1. വെളുത്ത സാരി, കോളറുള്ള കറുത്ത ബ്ലൗസ്
2. വെളുത്ത ഹൈ നെക്ക്/കോളർ സൽവാർ, കറുത്ത കമീസ്, കറുത്ത ഫുൾ സ്ലീവ് കോട്ട്
3 വെളുത്ത ഹൈ നെക്ക് ബ്ലൗസ്/കോളറുള്ള ഷർട്ട്, കറുത്ത മുഴുനീള പാവാട/പാന്റ്സ്, കറുത്ത ഫുൾ സ്ലീവ് കോട്ട്