സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ ഓഫീസുകളില്‍ ശനിയാഴ്ച പ്രവൃത്തിദിനമാക്കി. സെക്രട്ടേറിയേറ്റില്‍ പഞ്ചിങ് പുനഃരാരംഭിക്കും. ഹോട്ടലില്‍ ഇരുന്നു ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ ചൊവ്വാഴ്ച അവലോകന യോഗത്തില്‍ തീരുമാനം കൈക്കൊള്ളും.

കോവിഡിനൊപ്പം ജീവിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ജനജീവിതം കൂടുതല്‍ സജീവമാക്കുകയാണ്. കോവിഡ് ഒന്നാംതരംഗ കാലത്തെ ലോക്ഡൗണിനു ശേഷം ശനിയാഴ്ച പ്രവൃത്തിദിനമാക്കായിരുന്നു. എന്നാല്‍ രണ്ടാംതരംഗത്തോടെ പ്രവൃത്തിദിനം വീണ്ടും അഞ്ചുദിവസമാക്കുകയായിരുന്നു.  ഇതാണ് വീണ്ടും ആറുദിവസമാക്കുന്നത്.

സെക്രട്ടേറിയേറ്റില്‍ബയോ മെട്രിക് പഞ്ചിങ് ഒഴിവാക്കി ഐ.ഡി. കാര്‍ഡ് പഞ്ചിങ്ങാണ് നടപ്പാക്കുന്നത്. ഹോട്ടലുകളോട് ചേര്‍ന്ന് നിലവില്‍ തുറസ്സായ സ്ഥലങ്ങളിലിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയുണ്ട്.

ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുന്നതിന്റെ അടുത്ത ഘട്ടമായി മ്യൂസിയങ്ങള്‍ നാളെ മുതല്‍ പൊതുജനങ്ങള്‍ക്കായി തുറക്കുകയാണ്.