ശബരിമലയിൽ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ദർശന സമയത്തിൽ മാറ്റം

ഭക്തജനത്തിരക്ക് കണക്കിലെടുത്ത്  ശബരിമലയിൽ  ദർശന സമയത്തിൽ ക്രമീകരണം ഏർപ്പെടുത്തി. ക്യു നിയന്ത്രണത്തിനും ഭക്തരുടെ സമയ നഷ്ടം ഒഴിവാക്കുന്നതിനും വേണ്ടിയാണ് സമയക്രമം മാറ്റിയത്. ഇന്ന് (22-11-22 ചൊവ്വ) മുതൽ ഉച്ചപൂജയ്ക്ക് ശേഷം വൈകിട്ട് മൂന്നിന് നട തുറക്കും. നേരത്തെ രാവിലത്തെ ദർശന സമയവും രണ്ട് മണിക്കൂർ കൂട്ടിയിരുന്നു.  

ശബരിമല ശുചീകരണത്തിന് പൊലീസ് തുടങ്ങിയ പുണ്യം പൂങ്കാവനത്തിന് ബദലുമായി  തിരുവിതാങ്കൂർ ദേവസ്വം ബോർഡിൻറെ പവിത്രം ശബരിമല പദ്ധതി പൂങ്കാവനം പദ്ധതിയെ പിന്നോട്ടടിക്കാനാണെന്ന ആരോപണവും ഉയരുന്നുണ്ട്. 2011ലാണ് ശബരിമലയിലെ മാലിന്യ നിർമാർജനം ലക്ഷ്യമിട്ട് സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള വിവിധ സർക്കാർ വകുപ്പുകളെയും ഭക്തരെയും സന്നദ്ധ സംഘടനകളേയും പങ്കെടുപ്പിച്ച് പുണ്യം പൂങ്കാവനം പദ്ധതി  തുടങ്ങിയത്. കേരള പൊലീസ് തുടക്കമിട്ട പദ്ധതി പെട്ടെന്ന് തന്നെ ശ്രദ്ധയാകർഷിച്ചു. ഫലപ്രാപ്തി കണക്കിലെടുത്ത്  കൂടുതൽ ഇടങ്ങിലേക്ക് വ്യാപിക്കാൻ തുടങ്ങുമ്പോഴാണ് ബദൽ പദ്ധതിയുമായി  ദേവസ്വം ബോർഡ് എത്തുന്നത്.  ഇതോടെ പുണ്യം പൂങ്കാവനത്തിൽ പങ്കാളികളായിരുന്ന ദേവസ്വം ജീവനക്കാർക്ക് പവിത്രം ശബരിമലക്ക് ഒപ്പം പ്രവർത്തിക്കേണ്ടി വരും.

സന്നിധാനം , പമ്പ, നിലയ്ക്കൽ,   എന്നിവടങ്ങൾ കൂടാതെ 12 ഇടത്താവളങ്ങളിലായാണ് പവിത്രം ശബരിമല നടപ്പാക്കുന്നത്. നിലവിലെ ദേവസ്വം കരാർ തൊഴിലാളികളായ വിശുദ്ധ സേനയുമായി സഹകരിച്ചാകും പ്രവർത്തനം.  അതേസമയം ആക്ഷേപങ്ങൾക്ക് അടിസ്ഥാനമില്ലെന്നും എല്ലാവരെയും ഉൾക്കൊള്ളിച്ച് പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു. 

Comments

COMMENTS

error: Content is protected !!