ശിശുക്ഷേമ വകുപ്പിന് ഭാരമായി വെള്ളിമാട്കുന്ന് ബാലമന്ദിരത്തിലെ യു.പി സ്കൂള്‍.

കോഴിക്കോട്: ശിശുക്ഷേമ വകുപ്പിന് ഭാരമായി വെള്ളിമാട്കുന്ന് ബാലമന്ദിരത്തിലെ യു.പി സ്കൂള്‍. ബാലികാമന്ദിരം സൂപ്രണ്ട് തന്നെ മാനേജരായ യു.പി സ്കൂളിന്റെ ശോച്യാവസ്ഥ വിദ്യാഭ്യാസ വകുപ്പിനുതന്നെ അപമാനമാകുകയാണ്.

ബുദ്ധിയും ശക്തിയും നേടി വിദ്യാര്‍ഥികള്‍ക്കു നേര്‍വഴിക്കു നടക്കാനാകണമെന്ന തോന്നലില്‍ സ്വാതന്ത്ര്യ സമര നായിക കുട്ടിമാളു അമ്മ 1940കളില്‍ തുടക്കം കുറിച്ചതാണ് ഏഴാം ക്ലാസ് വരെയുള്ള ഈ സ്ഥാപനം. പ്രതാപം ചൊരിഞ്ഞ് സംസ്ഥാനത്തിനുതന്നെ മാതൃകകാണിച്ച ഈ കലാലയം ഇന്ന് ഏകാധ്യാപക വിദ്യാലയമായി ചുരുങ്ങി.

സ്വഭാവത്തില്‍ സര്‍ക്കാറാണോ എയ്ഡഡ് ആണോ എന്ന് തീര്‍ത്തുപറയാന്‍ കഴിയാത്ത അവസ്ഥയിലാണ്. സര്‍ട്ടിഫൈഡ് സ്കൂള്‍സ് എല്‍.പി ആന്‍ഡ് യു.പി എന്നാണ് പേര്. സ്കൂള്‍ രേഖയില്‍ ഏഴു വിദ്യാര്‍ഥികളുണ്ടെങ്കിലും ഒരാള്‍ ബാലമന്ദിരം തന്നെ വിട്ടുപോയിട്ടുണ്ട്. ഭിന്നശേഷിക്കാരായ (എച്ച്‌.എം.ഡി.സി) അഞ്ചു വിദ്യാര്‍ഥികളും ബാലമന്ദിരത്തിലെ ഒരാണ്‍കുട്ടിയുമാണ് പഠിതാക്കള്‍. ഒരധ്യാപകനെ വെച്ച്‌ ക്ലാസുകള്‍ എങ്ങനെ നടത്തുന്നു എന്ന് ആരും ചോദിക്കരുത്. മന്ദിരങ്ങളില്‍വെച്ച്‌ കുട്ടികള്‍ക്ക് സ്പെഷല്‍ ക്ലാസുകള്‍ നല്‍കുന്നു എന്നാണ് അധികൃതഭാഷ്യം.

ഒന്ന്, രണ്ട്, ആറ് ക്ലാസുകളില്‍ കുട്ടികളില്ല. മൂന്നിലും നാലിലും രണ്ടുപേരും അഞ്ചിലും ഏഴിലും ഒരാള്‍ വീതവുമാണുള്ളത്. ബാലമന്ദിരങ്ങളിലെ കുട്ടികളെ സമീപത്തെ സ്കൂളുകളില്‍ പഠിപ്പിക്കുമ്പോഴാണ് സ്കൂളിന് വിദ്യാര്‍ഥി ദാരിദ്ര്യം. പുറത്തുള്ള കുട്ടികളുമായുള്ള സഹവാസം ഏറെ ഗുണം ചെയ്യുമെന്ന അഭിപ്രായത്തിലാണ് സമീപത്തെ സ്കൂളുകളിലേക്ക് ബാലമന്ദിരങ്ങളിലെ കുട്ടികളെ അയക്കുന്നതത്രെ.

സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അംഗം ജസ്റ്റിസ് എ. ലക്ഷ്മിക്കുട്ടി 2008ല്‍ കോട്ടയം തിരുവഞ്ചൂര്‍ ജുവനൈല്‍ ഹോമില്‍ പരിശോധന നടത്തി ശുപാര്‍ശ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ബാലമന്ദിരങ്ങള്‍ക്ക് ബാധകമാക്കി 2010ല്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു. ജുവനൈല്‍ ഹോമിലെ സ്കൂളുകളില്‍ ഒഴിവുള്ള അധ്യാപക തസ്തികകള്‍ നികത്തണമെന്നായിരുന്നു ശുപാര്‍ശ.

സ്കൂളുകളില്‍ ഒഴിവുകളുള്ള തസ്തികകളില്‍ സാമൂഹികക്ഷേമ വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ആലോചിച്ച്‌ സംരക്ഷിത അധ്യാപകരുടെ സേവനം ലഭ്യമാക്കാന്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരെ ചുമതലപ്പെടുത്തിയുമാണ് ഉത്തരവിറങ്ങിയത്. സംരക്ഷിത അധ്യാപകരുടെ സേവനം ലഭ്യമല്ലാത്ത സ്ഥലത്ത് മറ്റ് അധ്യാപകരില്‍നിന്ന് സമ്മതപത്രം വാങ്ങി ഒഴിവുകള്‍ നികത്തണമെന്നും ഉത്തരവിലുണ്ടായിരുന്നു. കോഴിക്കോട്ടെ ഗവ. ചില്‍ഡ്രന്‍സ് ഹോം സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തത്ത്വത്തില്‍ തീരുമാനമായതായും ആ ഉത്തരവില്‍ പറഞ്ഞിട്ടുമുണ്ട്.

Comments

COMMENTS

error: Content is protected !!