സംസ്ഥാനസർക്കാർ കെട്ടിട നികുതി വർധിപ്പിക്കാൻ തീരുമാനിച്ചു

തിരുവനന്തപുരം: സംസ്ഥാനസർക്കാർ കെട്ടിട നികുതി വർധിപ്പിക്കാൻ തീരുമാനിച്ചു . 50 ചതുരശ്ര മീറ്ററിന് മുകളിലുള്ള എല്ലാ വീടുകളും വസ്തു നികുതിയുടെ പരിധിയിലാകും. നേരത്തെ ഇത് 60 ചതുരശ്ര മീറ്ററായിരുന്നു. വലിയ വീടുകൾക്ക് ഇനി മുതൽ അടിസ്ഥാന നികുതിയുടെ 15 ശതമാനം അധികം നൽകണം. വിനോദ നികുതിയുടെ വ്യാപ്തി വർധിപ്പിക്കാനും, പത്ത് ശതമാനം നികുതി ബാധകമാക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. 

കൊവിഡ് കാലത്ത് നൽകിയ ഇളവുകളും നികുതി ഒഴിവാക്കലും കഴിഞ്ഞ് പൂർവാധികം ശക്തിയിൽ പിരിച്ചെടുക്കാനും കൂടുതൽ മേഖലയ്ക്ക് നികുതി ഏർപ്പെടുത്താനുമാണ് സംസ്ഥാനസ‍ർക്കാരിന്‍റെ തീരുമാനം. ഇതുവഴി വരുമാനം വർദ്ധിപ്പിക്കലാണ് പ്രധാനലക്ഷ്യം.

ആറാം ധനകാര്യ കമ്മീഷനിലെ രണ്ടാം റിപ്പോർട്ട് അംഗീകരിച്ചാണ് മന്ത്രിസഭാ നടപടികൾ. 50 ചതുരശ്രമീറ്റർ അഥവാ 538 ചതുരശ്ര അടിക്ക് മുകളിലുള്ള ചെറിയ വീടുകളും നികുതി പരിധിയിലേക്ക് വരും. നേരത്തെ ഇത് 60 ചതുരശ്ര മീറ്ററായിരുന്നു. 538-645 ചതുരശ്ര അടിയ്ക്ക് ഇടയിലുള്ള വീടുകൾക്ക് സാധാരണ നിരക്കിന്‍റെ പകുതി നിരക്കിൽ വസ്തു നികുതി ഈടാക്കും. 

സാധാരണ കെട്ടിടങ്ങൾക്ക് 20 ശതമാനമാക്കി നിശ്ചയിച്ച നികുതി പരിധി ഇല്ലാതാകും. വാണിജ്യ കെട്ടിടങ്ങൾക്ക് മേൽ നികുതി കൂട്ടുമ്പോൾ ഇരട്ടിയിലധികമാകരുതെന്ന ഇളവും ഇല്ലാതാകും. കുടിശ്ശിക ഉൾപ്പടെ നികുതി വേഗത്തിൽ പിരിച്ചെടുക്കുന്നതിനായി മുഴുവൻ കുടിശ്ശികയുടെയും പട്ടിക, വാർഡ് അടിസ്ഥാനത്തിൽ നൽകാൻ നിർദേശം നൽകി. വരുമാനം വർധിപ്പിക്കാൻ ഓരോ തദ്ദേശ സ്ഥാപനവും കർമ്മപദ്ധതി തയാറാക്കണം. നികുതി കുടിശ്ശിക വേഗത്തിൽ പിരിച്ചെടുക്കാനാണ് നടപടികൾ. 

Comments

COMMENTS

error: Content is protected !!