സരോവരത്ത് ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി 19കാരിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയെ കോടതി വെറുതേവിട്ടു
സരോവരത്ത് ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തിനല്‍കി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനത്തിനു ശ്രമിക്കുകയും ചെയ്‌തതായി പറയുന്ന കേസില്‍ നടുവണ്ണൂര്‍ കുറ്റിക്കണ്ടിയില്‍ മുഹമ്മദ് ജാസിമിനെ കോടതി വെറുതേവിട്ടു. പ്രതിക്കെതിരായ കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് സ്‌പെഷ്യല്‍ ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജി കെ. പ്രിയയുടെ പറഞ്ഞു.
ക്രിസ്തുമതവിശ്വാസിയായ പെണ്‍കുട്ടിയെ തന്റെ മതത്തിലേക്ക് മാറ്റണമെന്ന് ജാസിം നിര്‍ബന്ധിച്ചെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. ആദ്യം കേസെടുത്ത നടക്കാവ് പോലീസ് പിന്നീട് മെഡിക്കല്‍കോളേജ് പോലീസിന് കൈമാറുകയായിരുന്നു. മെഡിക്കല്‍കോളേജ് സി ഐ മൂസ വള്ളിക്കോടനാണ് തുടക്കത്തില്‍ കേസ് അന്വേഷിച്ചത്. പിന്നീട് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് പുനരന്വേഷണം നടത്തി.

പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ മതപരിവര്‍ത്തനമടക്കമുള്ള പരാതികളുമായി മുന്നോട്ടുവന്നതോടെയാണ് കേസ് വലിയ വാര്‍ത്താപ്രാധാന്യം നേടിയത്. ദേശീയസുരക്ഷാ ഏജന്‍സിയും വിവരം ശേഖരിച്ചിരുന്നു. അറസ്റ്റിലായി 90 ദിവസത്തിനുശേഷമാണ് മുഹമ്മദ് ജാസിമിന് ജാമ്യം കിട്ടുന്നത്. ഒന്നാം പ്രതിക്കുവേണ്ടി ഷഹീര്‍സിങ്ങിനൊപ്പം അഡ്വ. കെ എം അനിലേഷും രണ്ടാംപ്രതി ഹാരിസിനുവേണ്ടി അഡ്വ. പി രാജീവും ഹാജരായി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ എന്‍ രഞ്ജിത്ത് ഹാജരായി.