സഹോദരിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് 17-കാരനെ സുഹൃത്ത് വിഷം നല്‍കി കൊന്നു 

വണ്ടന്‍മേട്ട്(ഇടുക്കി): സഹോദരിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് പതിനേഴുകാരനെ സുഹൃത്ത് മദ്യത്തില്‍ വിഷം നല്‍കി കൊന്നു. മണിയന്‍പെട്ടി കൊച്ചറ സത്യവിലാസം പവന്‍രാജിന്റെ മകന്‍ രാജ്കുമാര്‍ എന്ന പതിനേഴുകാരനാണ് മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് നെറ്റിത്തൊഴു മണിയന്‍പെട്ടി കോളനിയില്‍ ബാബുവിന്റെ മകന്‍ പ്രവീണിനെ വണ്ടന്‍മേട് പോലീസ് അറസ്റ്റുചെയ്തു. സഹോദരിയോട് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നാണ് രാജ്കുമാറിനെ കൊലപ്പെടുത്തിയതെന്ന് പ്രവീണ്‍ പോലീസിന് മൊഴി നല്‍കി. തിങ്കളാഴ്ച ഉച്ചമുതല്‍ രാജ്കുമാറിനെ കാണാനില്ലെന്നു രാത്രിയോടെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കാണാതാകുന്നതിനു മുന്‍പ് പ്രവീണിനൊപ്പം രാജ്കുമാറിനെ കണ്ടതായി വിവരം ലഭിച്ചു.
പ്രവീണിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ വനമേഖലകളില്‍ നടത്തിയ തിരച്ചിലിലാണ് ഉച്ചയോടെ മണിയന്‍പെട്ടിക്കുസമീപം പാറപ്പുറത്ത് മൃതദേഹം കണ്ടെത്തിയത്.
Comments

COMMENTS

error: Content is protected !!