സ്കൂട്ടർ  യാത്രികനെ തടഞ്ഞ് സ്കൂട്ടറും പണവും വാച്ചും കവർന്ന കേസ്; അഞ്ചുപേർ അറസ്റ്റിൽ

കോഴിക്കോട്: പട്ടാപ്പകൽ സ്കൂട്ടർ യാത്രികനെ തടഞ്ഞ് ഭീഷണിപ്പെടുത്തി സ്കൂട്ടറും പണമടങ്ങിയ പഴ്സും സ്മാർട്ട് വാച്ചും കവർന്ന സംഭവത്തിൽ കാപ്പ കേസിൽ ഉൾപ്പെട്ട പ്രതിയടക്കം അഞ്ചു യുവാക്കൾ അറസ്റ്റിൽ.

നെല്ലിക്കോട് കാട്ടുകുളങ്ങര ശ്രീപാദം വീട്ടിൽ സാഗേഷ് (30), മലാപ്പറമ്പ് പാലൂന്നിയിൽ അക്ഷയ് (24), പൂവാട്ടുപറമ്പ് കൈതമലതാഴെ ബിലാൽ ബക്കർ (28), കുന്ദമംഗലം ആനപ്പാറ എടവലത്ത്പടി മുരളി (26), എരഞ്ഞിപ്പാലം ഒതേന സജിൻ (23) എന്നിവരെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഒക്ടോബർ 11ന് ഉച്ച 1.30ന് എരഞ്ഞിപ്പാലം മലബാർ ഹോസ്പിറ്റലിന് സമീപമുള്ള കനാൽ റോഡിൽനിന്ന് ചേളന്നൂർ സ്വദേശി ഗോകുലിനെ തടഞ്ഞുനിർത്തിയാണ് ആറംഗസംഘം കെ.എൽ 11 ബി.എൽ 8563 നമ്പർ സ്കൂട്ടർ ഉൾപ്പെടെയുള്ളവ കവർന്നത്. നടക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതികൾ ഒളിവിൽ പോവുകയായിരുന്നു.

വിവിധയിടങ്ങളിലെ പരിശോധനക്കുശേഷമാണ് പ്രതികൾ പിടിയിലായത്. അറസ്റ്റിലായ ബിലാൽ ബക്കറിനെതിരെ മെഡിക്കൽ കോളജ് പൊലീസ് നേരത്തെ കാപ്പ ചുമത്തിയിരുന്നു. ഒരുമാസം മുമ്പാണ് ഇയാൾ ജയിലിൽനിന്നിറങ്ങിയത്. പൊലീസിനെ കണ്ടപാടെ കടന്നുകളയാൻ ശ്രമിച്ച ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഒളിവിലുള്ള പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.

നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ എസ്.ബി. കൈലാസ് നാഥ്, അസി. സബ് ഇൻസ്പെക്ടർ വിജയൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.വി. ശ്രീകാന്ത്, എ. അൻജിത്ത്, ഉമേഷ്, സജീവൻ, ജിത്തു, സിവിൽ പൊലീസ് ഓഫിസർമാരായ രഞ്ജിത്ത് പയ്യോളി, ബബിത്ത് കുറുമണ്ണിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Comments

COMMENTS

error: Content is protected !!