സ്കൂളിൽ ഒരുമിച്ച് പഠിച്ചു പിരിഞ്ഞ് പോയവർ. പന്ത്രണ്ട് വർഷത്തിന് ശേഷം ഒരുമിച്ച് കൂടി കബഡി ടീമുണ്ടാക്കിക്കളിച്ചു. കേരളത്തിന് വേണ്ടി ട്രോഫിയും നേടി
കൊയിലാണ്ടി: ബംഗ്ലരുവിൽ വെച്ച് നടന്ന പാൻ ഇന്ത്യ മാസ്റ്റേർസ് കബഡി ചാമ്പ്യൻഷിപ്പിൽ കേരളത്തെ ജേതാക്കളാക്കിയവർ പഴയ കൂട്ടുകാരികൾ, കർണ്ണാടകയെയും, മഹാരാഷ്ട്രയെയും, തകർത്താണ് ഇവർ കേരളത്തിന് വേണ്ടി ട്രോഫി നേടിയത്. ഇവരുടെ കബഡി ടീം ഉടലെടുക്കുന്നത് രണ്ട് വർഷം മുൻപാണ്. കൊയിലാണ്ടി ഗേൾസിൽ 2007 ബാച്ചിലുണ്ടയിരുന്ന പെൺകുട്ടികൾ പന്ത്രണ്ട് വർഷത്തിന് ശേഷം വീണ്ടും ഒത്ത് ചേർന്ന് കബഡി ടീം രൂപീകരിക്കുകയായിരുന്നു. 30 വയസ്സിനു മുകളിലുള്ളവരായതിനാൽ പരിശീലനം കൊടുക്കാൻ ആളില്ലാത്ത സ്ഥിതിയുണ്ടായി. പേരാമ്പ്രയിലെ എം പി ആശിഷ് , ബെൽജിത്ത് എന്നിവരാണ് പിന്നീട് ടീമിന് ശിക്ഷണം നൽകിയത്. കൊയിലാണ്ടി മേഖലയിലെ യുവതികളായതിനാൽ കൊരയങ്ങാട് ക്ഷേത്ര മൈതാനിയിലായിരുന്നു പരിശീലനം.
ബാംഗ്ലൂരിൽ വച്ചു നടന്ന പാൻ ഇന്ത്യ ഗെയിംസിൽ ശക്തരായ കർണാടകയോടും മഹാരാഷ്ട്രയോടും മത്സരിച്ചാണ് കേരളം ഒന്നാം സ്ഥാനം നേടിയത്. ക്യാപ്റ്റൻ പി എം രഗിതയുടെ നേതൃത്വത്തിൽ, കെ പി ആരതി ,പി അനുഷ, വി കെ ഗീതു ,വി കെ. മനീഷ, ജാസ്മിൻ, പി വി അഭിന,ശിൽക്ക ബാലൻ എന്നിവരാണ് ടീം അംഗങ്ങൾ. നിരവധിടൂർണമെൻ്റുകളിൽ പങ്കെടുത്തു മികച്ച പോരാട്ടം തന്നെ കാഴ്ചവച്ചു ഇവർ. ക്യാപ്റ്റൻ പി വി രഗിത, കഴിഞ്ഞ സീനിയർ മീറ്റിൽ കേരളത്തെ പ്രതിനിധീകരിച്ച് ഹരിയാനയിൽ വച്ചു നടന്ന നാഷണൽ മീറ്റിൽ പങ്കെടുത്തിട്ടുണ്ട്. കോഴിക്കോടിനെ പ്രധിനിധീകരിച്ച് നടന്ന സ്റ്റേറ്റ് ഒളിമ്പിക്ക് കബഡിയിൽ മൂന്നാം സ്ഥാനം നേടിയിരുന്നു
അടുത്ത ആഴ്ച തിരുവനന്തപുരത്തു വച്ചു നടക്കുന്ന നാലാമത് ഗെയിംസിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് ടീം അംഗങ്ങൾ. ടൂർണ്ണമെൻ്റുകളിൽ പങ്കെടുക്കുന്നതിന് ഒരു ക്ലബ്ബിന്റെ ബാനർ ഇല്ലാത്തത് ഏറെ പ്രയാസമുളവാക്കുന്നതായി ഇവർ പറയുന്നു. വീടിനുള്ളിൽ ഒതുങ്ങി കൂടിയിരുന്ന സ്ത്രീകളാണ് ഇവരെല്ലാവരും. സഹായിക്കാൻ കായിക ക്ലബ്ബുകൾ രംഗത്ത് വരുമെന്നാണ് ഇവരുടെ പ്രതീക്ഷ.