സ്വർണ്ണക്കടത്ത്: റമീസിന്റെ മരണത്തിന് ഇടയാക്കിയ കാര്‍ ഓടിച്ചയാളും മരിച്ചു

സ്വര്‍ണക്കടത്ത് കേസിലെ അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസിന്റെ മരണത്തിന് ഇടയാക്കിയ കാര്‍ ഓടിച്ചയാള്‍ മരിച്ചു. തളാപ്പ് സ്വദേശി പി.വി.അശ്വിനാ(42)ണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെയാണ് അശ്വിന്‍ മരിച്ചത്. ചോര ഛര്‍ദിച്ച് അവശനിലയിലായ അശ്വിനെ വീട്ടുകാര്‍ ഇന്നലെ വൈകിട്ടോടെ എകെജി ആശുപത്രിയില്‍ എത്തിച്ചു. ആന്തരിക രക്തസ്രാവമാണ് മരണത്തിന് ഇടയാക്കിയിരിക്കുന്നത്.

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ സാക്ഷിയായ റമീസ് കസ്റ്റംസിനു മുന്‍പാകെ ഹാജരാകാനിരിക്കെ കഴിഞ്ഞ മാസമാണ് വാഹനാപകടത്തില്‍ മരിച്ചത്. കണ്ണൂര്‍ അഴീക്കോട് കപ്പക്കാടാണ് അപകടം നടന്നത്. റമീസ് ഓടിച്ച ബൈക്ക് അശ്വിന്‍ ഓടിച്ച കാറില്‍ വന്നിടിക്കുകയായിരുന്നു.

അമിതവേഗത്തിലെത്തിയ റമീസ് ഇടറോഡില്‍നിന്നും മറ്റൊരു റോഡിലേക്ക് പ്രവേശിക്കുന്നതിനിടെയായിരുന്നു അപകടം. കാറിന്റെ മുന്‍ വാതിലിലാണ് ബൈക്ക് ഇടിച്ചത്. ബന്ധുവിനെ ആശുപത്രിയില്‍ കൊണ്ടുപോയി വരുമ്പോഴാണ് അപകടമുണ്ടായതെന്ന് അശ്വിന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തനിക്ക് റമീസിനെയോ അര്‍ജുന്‍ ആയങ്കിയെയോ പരിചയമില്ലെന്നാണ് മൊഴി നൽകിയിരുന്നത്.

Comments

COMMENTS

error: Content is protected !!