ഹയർ സെക്കന്‍ററി മൂല്യനിർണയം തുടങ്ങാനിരിക്കെ സമരം പ്രഖ്യാപിച്ച് അധ്യാപക സംഘടനകൾ

ഹയർ സെക്കന്‍ററി മൂല്യനിർണയം തുടങ്ങാനിരിക്കെ  അധ്യാപക സംഘടനകൾ സമരം പ്രഖ്യാപിച്ചു. മൂല്യ നിര്‍ണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഇടത് അധ്യാപക സംഘടനായ എകെഎസ്ടിയു ഉൾപ്പെടെ സർക്കാരിന് കത്ത് നൽകി. ഈ മാസം 28 മുതൽ ഹയർ സെക്കന്‍ററി മൂല്യനിർണയ ക്യാമ്പ് സംസ്ഥാന വ്യാപകമായി തുടങ്ങാനിരിക്കെയാണ് അധ്യാപകരുടെ സമര പ്രഖ്യാപനം. പ്രതിദിനം പരമാവധി 40 ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തിയിരുന്ന സ്ഥാനത്ത് ഇനി മുതല്‍ 50 ഉത്തരക്കടലാസുകള്‍ മൂല്യനിർണയം നടത്തണമെന്നാണ് പുതിയ നിര്‍ദ്ദേശം.

ഭാഷാ-മാനവിക വിഷയങ്ങളാണെങ്കില്‍ ഒരു ദിവസം 26 ഉത്തരക്കടലാസുകളും ശാസ്ത്ര വിഷയങ്ങളാണെങ്കിൽ 40 ഉത്തരക്കടലാസുകളും മൂല്യനിർണയം നടത്തണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ പുതിയ നിർദ്ദേശം അനുസരിച്ച് ഇത് യഥാക്രമം 34ഉം 50ഉം ആയി മാറി. അതായത് പരമാവധി 80 മാർക്കിന്‍റെ ഉത്തരക്കടലാസ് 10 മിനിറ്റുകൊണ്ട് മൂല്യനിർണയം നടത്തണമെന്ന് ചുരുക്കം. ഉത്തരങ്ങൾ വിശദമായി വായിച്ചുനോക്കാൻ പോലും പറ്റാത്ത ഈ രീതി അശാസ്ത്രീയമെന്നും മൂല്യനിര്‍ണയത്തിന്‍റെ നിലവാരം തകര്‍ക്കുമെന്ന് അധ്യാപകർ പരാതി ഉന്നയിക്കുന്നു.

ഇക്കഴിഞ്ഞ ജനുവരിയിൽ ഹയർസെക്കന്‍ററി മാന്വൽ പരിഷ്കരിച്ചപ്പോഴാണ് ഈ പുതിയ നിബന്ധന കൊണ്ടുവന്നത്. മൂല്യനിർണയ സമയത്തെക്കുറിച്ച് വിദഗ്ധ സമിതി ശുപാർശയനുസരിച്ചാണ് പുതിയ സമയക്രമമെന്ന് ഹയർസെക്കന്‍റി വകുപ്പ് വിശദീകരിക്കുന്നു. പുതിയ രീതി പ്രകാരം മൂല്യനിർണയം നേരത്തെ പൂർത്തിയാക്കി ഫലപ്രഖ്യാപനം വേഗത്തിലാക്കാം. ഒപ്പം മൂല്യനിര്‍ണയ ക്യാംപിലെത്തി മുങ്ങുന്ന രീതിയും അവസാനിപ്പിക്കാകും. സിപിഐ അനുകൂല സംഘടനയായ എകെഎസ്ടിയുവിനൊപ്പം കെഎച്ച്എസ്ടിയു, എച്ച്എസ്എസ്ടിഎ ഉൾപ്പെടെയുളള നാല് പ്രധാന അധ്യാപക സംഘടനകള്‍ സമരത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. രാത്രി വൈകിയുളള മൂല്യനിർണയം സാധ്യമല്ലെന്നും അധ്യാപകർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

Comments

COMMENTS

error: Content is protected !!