കോഴിക്കോടിന്റ മണ്ണിൽ സംഗീതമഴ പെയ്യിച്ച് സിത്താരാസ് മലബാറിക്കസ്
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സംഗീത നിശയിൽ കോഴിക്കോട് ബീച്ചിൽ സംഗീത മഴ പെയ്യിച്ച് സിതാരയും സംഘവും. ഫ്രീഡം സ്ക്വയറിൽ അരങ്ങേറിയ സിത്താരാസ് മലബാറിക്കസ് ആസ്വാദകർക്ക് വിസ്മയകാഴ്ചയായി. നക്ഷത്രങ്ങൾ മിന്നിത്തിളങ്ങിയ സംഗീതരാവ് ആഘോഷത്തിന്റെയും ആവേശത്തിന്റെയും ഉത്സവരാവായി മാറി.
ഓരോ ഋതുവിലും എന്ന പാട്ടിൽ തുടങ്ങി ആരംഭിച്ച ഗാനസന്ധ്യ പിന്നീട് മനോഹരമായ ഒരുപിടി മധുര ഗാനങ്ങളാണ് സംഗീത പ്രേമികൾക്കായി സമ്മാനിച്ചത്.
ഏനുണ്ടോടി മാരിവിൽ ചന്തം,…കടുകു മണിക്കൊരു കണ്ണുണ്ട്, മോഹമുന്ദിരി, ധിമി ധിമി തുടങ്ങി ഓരോ ഗാനങ്ങളും നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് സ്വീകരിച്ചത്.
മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന ക്രൂരതകൾ പറയുന്ന ‘അരുതരുത്’ എന്ന ഗാനം ആവേശത്തോടെയാണ് ആസ്വാദകർ നെഞ്ചോട് ചേർത്തത്. ബാബുരാജൻ മാസ്റ്ററുടെ ഗാനങ്ങളും പ്രണയഗാനങ്ങളും സിതാര വേദിയിലെത്തിച്ചു. തുമ്പപ്പൂ പെയ്യണ പൂനിലാവേ എന്ന ഗാനം സദസ്സിനെ നിശബ്ദതയിലാഴ്ത്തി.
കബീ കബീ മേരെ ദിൽ മേ, മിഴിയോരം നനഞ്ഞൊഴുകും, സുന്ദരി അന്പേ ഉനക്കാഹ, മിഴിയറിയാതെ വന്നു നീ, പുതു വെള്ളൈ മഴൈ, ആരാധികേ മഞ്ഞു പെയ്യും വഴിയരികെ.. തുടങ്ങിയ ഗാനങ്ങൾ പതിഞ്ഞ താളത്തിൽ സംഗീതാസ്വാദകരുടെ ഹൃദയത്തിലേക്കാണ് സിത്താര പാടി പതിപ്പിച്ചത്.