ഹലാൽ ബീഫ്: പേരാമ്പ്രയിൽ സംഘ്പരിവാർ അക്രമത്തിന് കോപ്പ്കൂട്ടുന്നു- എസ് ഡി പി ഐ
പേരാമ്പ്ര: പേരാമ്പ്രയിലെ ബാദുഷ ഹൈപ്പർ മാർക്കറ്റിൽ ഹലാൽ ബീഫിന്റെ പേരിൽ അക്രമം നടത്തിയ സംഘപരിവാർ പ്രവർത്തകർ പ്രദേശത്ത് വർഗീയ കലാപത്തിന് കോപ്പ് കൂട്ടുകയാണെണെന്ന് എസ് ഡി പി ഐ പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് ഹമീദ് എടവരാട്. ശക്തമായ നടപടി സ്വീകരിക്കുന്നതിനു പകരം മദ്യലഹരിയിൽ ചെയ്ത പ്രവർത്തനമാണ് എന്ന വിശദീകരണമാണ് പോലീസ് നൽകുന്നത്. ആക്രമികളെ രക്ഷപ്പെടുത്താൻ പോലീസ് കൂട്ടുനിൽക്കുകയാണന്നും അദ്ദേഹം പറഞ്ഞു. ആർ എസ് എസ് പ്രവർത്തകൻ ഹലാൽ സ്റ്റിക്കർ പതിച്ച കവർ ബീഫ് കണ്ടതോടെ ബഹളം വെക്കുകയും മുസ്ലിം സമുദായത്തെ മൊത്തം ചീത്തവിളിക്കുകയുമായിരുന്നു. ഹിന്ദുക്കൾക്ക് കഴിക്കാൻ ഹലാലല്ലാത്ത ബീഫ് വേണമെന്ന് ആവശ്യപ്പെട്ട് അക്രമം കാണിക്കുകയും കൂടുതൽ ആളുകളെ വിളിച്ചു വരുത്തുകയും ചെയ്തു. സ്ഥാപനത്തിലെ സെക്യൂരിറ്റി ഗാർഡും ജീവനാക്കാരും ഇയാളെ പുറത്താക്കിയെങ്കിലും ഫോൺ ചെയ്തത് പ്രകാരം മിനുറ്റുകൾക്കുള്ളിൽ ആർ എസ് എസ് സംഘം മാരകായുധങ്ങളുമായി സ്ഥാപനത്തിലെത്തിയെങ്കിലും പോലീസിനെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. അക്രമികളിൽ ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇയാൾ മദ്യലഹരിയിൽ ചെയ്തതാണെന്നാണ് പോലീസ് പറയുന്നത്. സംഘ്പരിവാർ നേതൃത്വത്തിന്റെ അറിവോടെയല്ലാതെ മിനുറ്റുകൾക്കകം ഇങ്ങനെ ഒരു അക്രമം നടത്താൻ അക്രമികൾ ധൈര്യപ്പെടില്ലെന്നും അക്രമികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും എസ് ഡി പി ഐ പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് ഹമീദ് എടവരാട് ആവശ്യപ്പെട്ടു. മുഴുവൻ കുറ്റവാളികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.