നാളെ ഭാരത് ബന്ദ്; ​ കേരളത്തിൽ പ്രതിഷേധ പ്രകടനം മാത്രം

ന്യൂഡൽഹി: കേന്ദ്രത്തിനെതിരെ സംയുക്ത കിസാൻ മോർച്ചയും (എസ്കെഎം) വിവിധ തൊഴിലാളി സംഘടനകളും ആഹ്വാനം ചെയ്ത ‘ഗ്രാമീൺ ഭാരത് ബന്ദ്’ നാളെ. രാവിലെ ആറു മണി മുതൽ വൈകിട്ടു നാലു മണി വരെയാണ് ഭാരത് ബന്ദ്.

ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് നാലുവരെ റോഡ് ഉപരോധിക്കുമെന്ന് കർഷകർ പറഞ്ഞു. ആംബുലന്‍സുകള്‍, പത്രവിതരണം, വിവാഹം, മെഡിക്കല്‍ ഷോപ്പുകള്‍, പരീക്ഷകള്‍ എന്നിവയെ ബന്ദില്‍നിന്ന് ഒഴിവാക്കും. ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന്റെ ഭാഗമായാണ് ബന്ദ്. കാര്‍ഷിക, തൊഴിലുറപ്പ് ജോലികള്‍ സ്തംഭിപ്പിക്കുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ബന്ദിൽ അടിയന്തര ആവശ്യത്തിനുള്ള സര്‍വീസുകളെ മാത്രമാണ് നിന്ന് ഒഴിവാക്കിയത്.

അതേസമയം ഭാരത് ബന്ദ് കേരളത്തെ സാരമായി ബാധിക്കില്ല. രാവിലെ 10 മണിക്ക് രാജ്ഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധമുണ്ടാകും എന്ന് സംസ്ഥാനത്തെ സമര സമിതി കോഓര്‍ഡിനേഷന്‍ ചെയര്‍മാനും കേരള കര്‍ഷക സംഘം സെക്രട്ടറിയുമായ എം വിജയകുമാര്‍ അറിയിച്ചു. ഈ പ്രതിഷേധ പ്രകടനം മാത്രമായിരിക്കും കേരളത്തില്‍ ബന്ദിനോട് അനുബന്ധിച്ചുണ്ടാകുക.

താങ്ങുവില ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ ഡല്‍ഹി ചലോ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. കര്‍ഷക പെന്‍ഷന്‍, ഒ പി എസ്, കാര്‍ഷിക നിയമഭേദഗതി എന്നിവ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും കര്‍ഷക സംഘടനകള്‍ ഉന്നയിക്കുന്നുണ്ട്.

Comments
error: Content is protected !!