മിസോറമില്‍ നിലമെച്ചപ്പെടുത്തി ബിജെപി; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; സെഡ്പിഎം അധികാരത്തിലേക്ക്

ഐസ്വാള്‍ : മിസോറമില്‍ സോറംപീപ്പിള്‍സ് മൂവ്‌മെന്റ് അധികാരത്തിലേക്ക്. ഭരണകക്ഷിയായ എംഎന്‍എഫിനും കോണ്‍ഗ്രസിനും വലിയ തിരിച്ചടിയാണ് നേരിട്ടത്. ബിജെപി നില മെച്ചപ്പെടുത്തി. കഴിഞ്ഞ തവണ ഒരു സീറ്റീല്‍ ജയിച്ച ബിജെപി ഇത്തവണ രണ്ടു സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. മുഴുവന്‍ സീറ്റുകളിലും മത്സരിച്ചെങ്കിലും ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.

പോസ്റ്റല്‍ വോട്ടുകളില്‍ ഭരണകക്ഷിയായ മിസോ നാഷനല്‍ ഫ്രണ്ടിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ ഇവിഎം വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ സ്ഥിതിമാറി. ഐസോള്‍ ഈസ്റ്റ്1 മണ്ഡലത്തില്‍ മുഖ്യമന്ത്രി സോറംതംഗ പിന്നിലാണ്. ആകെയുള്ള 40 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഭരണകക്ഷിയായ എംഎന്‍എഫും സോറം പീപ്പിള്‍സ് മൂവ്‌മെന്റും (സെഡ്പിഎം) കോണ്‍ഗ്രസും തമ്മിലായിരുന്നു പ്രധാന മത്സരം. എംഎന്‍എഫിന്റെ സോറംതംഗയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമാണെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം ഉണ്ടായിരുന്നു.

കഴിഞ്ഞ തവണ എംഎന്‍എഫ് 27 സീറ്റിലും സെഡ്പിഎം 8 സീറ്റിലും കോണ്‍ഗ്രസ് നാലിലും ബിജെപി ഒന്നിലുമാണ് ജയിച്ചത്. ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനത്ത് സമുദായ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് വോട്ടെണ്ണല്‍ ഞായറാഴ്ചയില്‍നിന്ന് തിങ്കളാഴ്ചയിലേക്കു മാറ്റിയത്.

 

Comments
error: Content is protected !!