ജമ്മുവില്‍ വിനോദ സഞ്ചാര വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

സോജിലപാസ്: ജമ്മുവില്‍ വിനോദ സഞ്ചാരത്തിന് പോയ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. ജമ്മുകശ്മീരിലെ സോജിലപാസിലാണ് ടാറ്റാ സുമോ കാര്‍ കൊക്കയിലേക്ക് വീണത്.

മരിച്ച മലയാളികള്‍ നാല് പേരും പാലക്കാട് ചിറ്റൂര്‍ സ്വദേശികളാണ്. ചിറ്റൂര്‍ സ്വദേശികളായ സുധീഷ്, അനില്‍, രാഹുല്‍, വിഘ്നേഷ് എന്നിവരാണ് മരിച്ച മലയാളികള്‍. ഇവരെക്കൂടാതെ ജമ്മുവിലെ ഗന്ധര്‍ബള്‍ സ്വദേശിയായ  ഡ്രൈവറുമായ ഐജാസ് അഹമ്മദ് അവാനും മരിച്ചു.   അപകടത്തിൽ പരിക്കേറ്റ രാജേഷ് , അരുൺ, മനോജ് എന്നിവർ ചികിത്സയിലാണ്. കഴിഞ്ഞ മാസം മുപ്പതിന് ട്രെയിൻ മാർഗമാണ് പതിമൂന്നംഗ സംഘം കശ്മീരിലേക്ക് പോയത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

അപകടത്തില്‍പ്പെട്ട വാഹനത്തിൽ ഏഴ് മലയാളികളും ഡ്രൈവറുമടക്കം എട്ട് പേരാണ് ഉണ്ടായിരുന്നത്. റോഡില്‍ നിന്നും ഏറെ താഴെയുള്ള കൊക്കയിലേക്കാണ് വാഹനം മറിഞ്ഞത്. അപകടം ഏറെ വേദനിപ്പിക്കുന്നുവെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. മുഖ്യമന്ത്രി നേരിട്ട് വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും ജമ്മുകശ്മീര്‍ അധികൃതരുമായി ചീഫ്‌സെക്രട്ടറി ബന്ധപ്പെട്ടിട്ടുണ്ടെന്നും പരുക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന മലയാളികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Comments
error: Content is protected !!