ലൈംഗികാതിക്രമ കേസില്‍ അഡ്വ. ആളൂരില്‍ നിന്നും നിരന്തരം ഭീഷണി നേരിടുന്നുവെന്ന പരാതിയുമായി യുവതി

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ അഡ്വ. ആളൂരില്‍ നിന്നും നിരന്തരം ഭീഷണി നേരിടുന്നുവെന്ന പരാതിയുമായി യുവതി.  പൊലീസിനെ സമീപിക്കുമ്പോള്‍ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നും യുവതി ഹൈക്കോടതിയില്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസിനെ വിമര്‍ശിച്ച കോടതി ബന്ധപ്പെട്ട മജിസ്ട്രേറ്റ് കോടതിയിലേക്ക് കേസ് കൈമാറാന്‍ നിര്‍ദേശിച്ചു.

കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ആവശ്യപ്പെട്ട് അഡ്വ. ആളൂര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ജാമ്യമില്ലാ വകുപ്പ് ചുമത്താത്തതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. ആളൂരിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ തുടര്‍ നടപടികളും ഹൈക്കോടതി അവസാനിപ്പിച്ചു.

ഭൂമി സംബന്ധിച്ച കേസുമായി ബന്ധപ്പെട്ട് നിയമസഹായം തേടിയെത്തിയ യുവതിയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. ഫീസ് തരാന്‍ ഇല്ലെങ്കില്‍ സഹകരിച്ചാല്‍ മതിയെന്ന് പറഞ്ഞ് തന്റെ ശരീരത്തില്‍ കടന്നു പിടിച്ചെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. കേസ് വേഗത്തിലാക്കാന്‍ മൂന്ന് ലക്ഷം രൂപ തന്റെ കയ്യില്‍ നിന്നും അഡ്വ. ആളൂര്‍ വാങ്ങിച്ചെടുത്തതായും ബാര്‍ കൗണ്‍സിലിന് യുവതി നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

കമ്മീഷണര്‍ക്ക് നല്‍കാനെന്ന പേരില്‍ മാര്‍ച്ച് 18 നും ജഡ്ജിക്ക് നല്‍കാനായി ജൂണ്‍ അഞ്ചിനുമാണ് യുവതിയില്‍ നിന്നും പണം വാങ്ങിയസെന്ന് പരാതിയില്‍ പറയുന്നു. പരാതി കെട്ടിച്ചമച്ചതാണെന്ന് ചൂണ്ടിക്കാട്ടി ആളൂര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി താല്‍കാലികമായി അറസ്റ്റ് നിര്‍ത്തി വച്ചെങ്കിലും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി.

Comments
error: Content is protected !!