150 സർക്കാർ ആയുഷ് സ്ഥാപനങ്ങൾക്ക് എൻ എ ബി എച്ച് അംഗീകാരം

തിരുവനന്തപുരം:  സംസ്ഥാനത്തെ ഭാരതീയ ചികിത്സാ വകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും തെരഞ്ഞെടുക്കപ്പെട്ട 150 ആയുഷ് ആരോഗ്യ സ്വാസ്ഥ്യകേന്ദ്രങ്ങൾക്ക് എൻ എ ബി എച്ച് എൻട്രി ലെവൽ സർട്ടിഫിക്കേഷൻ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കേരളത്തിലെ എല്ലാ ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളെയും നാല് ഘട്ടങ്ങളായി എൻ എ ബി എച്ച് നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ പുരോഗമിക്കുന്നു.

സർക്കാരിന്റെ പ്രഖ്യാപിത നിലപാടിൽ ഉറച്ച ഒരു കർമ്മ പദ്ധതി രൂപീകരിക്കുകയും അത് സമയബന്ധിതമായി നടപ്പാക്കുക എന്ന ലക്ഷ്യത്തിന്റെ ആദ്യ പടിയാണ് ഈ അംഗീകാരം. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും വകുപ്പുതല ജില്ലാ ക്വാളിറ്റി ടീമുകൾ രൂപികരിച്ചു. ഓരോ ജില്ലയിലും ജില്ലാതല നോഡൽ ഓഫീസർമാരെയും ഫെസിലിറ്റേറ്റേഴ്സിനെയും നിയോഗിച്ചാണ് എൻ എ ബി എച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. വിപുലമായ ഗ്യാപ്പ് അനാലിസിസ് നടത്തി എല്ലാ സ്ഥാപനങ്ങളിലും മികച്ച സൗകര്യങ്ങളൊരുക്കി അവശ്യമായ മുഴുവൻ ബയോമെഡിക്കൽ ഉപകരണങ്ങളുടെയും ലബോറട്ടറി ഉപകരണങ്ങളുടെയും ലഭ്യത ഉറപ്പാക്കി.

മാനദണ്ഡങ്ങൾ പാലിച്ചുള്ള മികച്ച സൗകര്യങ്ങളൊരുക്കിയതാണ് ഒന്നാം ഘട്ടം വിജയകരമായി പൂർത്തീകരിക്കാൻ സാധിച്ചത്. രണ്ടാംഘട്ടത്തിന്റെ പ്രവർത്തനങ്ങൾ 2023 ഡിസംബറിൽ തന്നെ ആരംഭിച്ചിട്ടുണ്ട്. വരുന്ന മാർച്ച് മാസം രണ്ടാം ഘട്ടത്തിലുള്ള സ്ഥാപനങ്ങളുടെ സർട്ടിഫിക്കേഷൻ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എൻ എ ബി എച്ച് നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ആവശ്യമായ ഡോക്യുമെന്റേഷനായി രൂപീകരിച്ച ഡോക്യുമെന്റേഷൻ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ രാജ്യത്താദ്യമായി തയ്യാറാക്കിയ ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾക്കായുള്ള എൻ എ ബി എച്ച് എൻട്രി ലെവൽ സർട്ടിഫിക്കേഷൻ ഇംപ്ലിമെന്റേഷൻ കൈപ്പുസ്തകത്തിന്റെ പ്രകാശനം മന്ത്രി നിർവഹിച്ചു.

Comments
error: Content is protected !!