കാലിക്കറ്റ് സര്‍വകലാശാലയിലെ മാര്‍ക്ക് ദാനം റദ്ദാക്കാന്‍ ഗവര്‍ണര്‍ക്ക് നിവേദനം

കോഴിക്കോട്‌: കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ നേതാക്കള്‍ക്കു അനധികൃത മാര്‍ക്ക് ദാനം നല്‍കിയതു റദ്ദാക്കാന്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി സേവ് യൂണിവേഴ്‌സിറ്റി ക്യാപെയിന്‍ കമ്മിറ്റി. എസ് എഫ് ഐ പ്രവര്‍ത്തകനായ ആകാശ് എന്ന വിദ്യാര്‍ത്ഥിക്ക് ഇന്റേണല്‍ പരീക്ഷയ്ക്ക് ആറ് മാര്‍ക്ക് കൂട്ടി നല്‍കി ജയിപ്പിച്ചെന്നാണ് പരാതി.
സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഒരിക്കല്‍ തള്ളിയ മാര്‍ക്ക് ദാന അപേക്ഷയാണ് ഇപ്പൊള്‍ നിലവിലിരിക്കുന്ന സിന്‍ഡിക്കേറ്റ് അനധികൃതമായി അനുവദിച്ചത്. ചട്ട വിരുദ്ധ നടപടികള്‍ തടയേണ്ട വൈസ് ചാന്‍സലര്‍ തട്ടിപ്പുകള്‍ക്ക് കൂട്ട് നില്‍ക്കുകയാണ് എന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാപെയിന്‍ കമ്മിറ്റി ആരോപിക്കുന്നു.

സമാനമായ രീതിയില്‍, 2009-ല്‍ വിമന്‍സ് സ്റ്റഡീസ് എം എ വിദ്യാര്‍ഥിനിയും എസ് എഫ് ഐ സംസ്ഥാനനേതാവുമായിരുന്ന കെ ഡയാനയ്ക്കു 10 വര്‍ഷം കഴിഞ്ഞ് ഇന്റേണല്‍ പരീക്ഷയില്‍ 21 മാര്‍ക്ക് അധികമായി നല്‍കിയതു വിവാദമായിരുന്നു. അക്കാഡമിക് കൗണ്‍സില്‍ റഗുലേഷനു വിരുദ്ധമായാണ് ഇന്റേണല്‍ മാര്‍ക്ക് കൂട്ടിനല്‍കിയതെന്നു ഡയാനയുടെ കാര്യത്തില്‍ നിയമസഭയ്ക്കു സര്‍വകലാശാല വിശദീകരണം നല്‍കിയിരുന്നു. ആകാശിനു മാര്‍ക്ക് കൂട്ടിനല്‍കിയതും ചട്ടവിരുദ്ധമാണ്.
അക്കാഡമിക് കൗണ്‍സിലിനല്ലാതെ, കോളജ് പ്രശ്നപരിഹാരസമിതിക്കോ സിന്‍ഡിക്കേറ്റിനോ റഗുലേഷനില്‍ ഇളവനുവദിക്കാന്‍ അധികാരമില്ല.

 

Comments
error: Content is protected !!