ശബരിമലയില്‍ തിരക്കിന് ആശ്വാസം

ശബരിമല: കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട തിരക്കിന് ശബരിമലയില്‍ ആശ്വാസം. പമ്പയിലും നിലയ്ക്കലിലും തിരക്കൊഴിഞ്ഞു. സന്നിധാനം മുതല്‍ ശബരീപീഠം വരെ മാത്രമാണ് ഇപ്പോള്‍ തീര്‍ത്ഥാടകരുടെ തിരക്ക് അനുഭവപ്പെടുന്നത്. പമ്പയിലെ നടപ്പന്തല്‍ ഒഴിഞ്ഞിരിക്കുകയാണ്.
നിലയ്ക്കലിലെ ബസ് സ്റ്റാന്‍ഡും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന ഗ്രൗണ്ടിലും തിരക്കൊഴിഞ്ഞിട്ടുണ്ട്. 20000 മുതല്‍ 30000 ഭക്തരാണ് നിലവില്‍ ദര്‍ശനം നടത്തുന്നത്. ഉച്ചയ്ക്ക് ഒരുമണിയോടെ ക്യുവില്‍ നില്‍ക്കുന്ന എല്ലാ ഭക്തര്‍ക്കും ദര്‍ശനം നടത്താന്‍ സാധിക്കും.ശബരിമലയില്‍ ഇന്നാണ് മണ്ഡല പൂജ. രാവിലെ 10.30 നും 11.30 നും ഇടയിലാകും മണ്ഡല പൂജ നടക്കുന്നത്. മണ്ഡല പൂജയ്ക്ക് ശേഷം താത്ക്കാലികമായി നടയടക്കും. ശേഷം ഡിസംബര്‍ 30 ന് വൈകീട്ട് മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കും . 41 ദിവസത്തെ വ്രതകാലത്തിന് പരിസമാപ്തി കുറിച്ച് കൊണ്ടുള്ള തങ്കയങ്കി ഘോഷ യാത്ര ഇന്നലെ രാത്രിയോടെ ശബരിമല സന്നിധാനത്ത് എത്തി.
മണ്ഡലകാലത്ത് സന്നിധാനത്ത് വലിയ തിരക്ക് അനുഭവപ്പെട്ട സാഹചര്യത്തില്‍ മകരവിളക്ക് മഹോത്സവത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത് എന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. മകര വിളക്ക് സ്‌പോട്ട് ബുക്കിംഗ് 80,000 ആക്കുമെന്നതടക്കമുള്ള കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വ്യക്തമാക്കി. ഡിസംബര്‍ 30 ന് വൈകീട്ട് അഞ്ച് മണിക്കാണ് മകരവിളക്ക് മഹോത്സവത്തിനായി നടതുറക്കുക.