വിവിധ സംസ്ഥാനങ്ങളില്‍ കണ്ണികളുള്ള ജോലി തട്ടിപ്പുസംഘത്തിലെ രണ്ടു പേരെ വയനാട് സൈബര്‍ പൊലീസ് പിടികൂടി

വയനാട്: വിവിധ സംസ്ഥാനങ്ങളില്‍ കണ്ണികളുള്ള ജോലി തട്ടിപ്പുസംഘത്തിലെ രണ്ടു പേരെ വയനാട് സൈബര്‍ പൊലീസ് പിടികൂടി. കര്‍ണാടക സ്വദേശികളായ ഇന്ദ്രീസ് (21), തരുണ്‍ ബസവരാജ് (39) എന്നിവരെയാണ് മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍  ഇന്‍സ്പെക്ടര്‍ ഷാജു ജോസഫ്, എസ്ഐ അശോക് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം  തമിഴ്‌നാട്ടിലെ ട്രിച്ചിയില്‍ നിന്നും പിടികൂടിയത്.

സിംഗപ്പൂരിലെ ‘പസഫിക് ഓയില്‍ ആന്‍ഡ് ഗ്യാസ്’ കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയെടുത്തെന്ന കല്‍പ്പറ്റ എടപ്പെട്ടി സ്വദേശി സജിത്ത്കുമാറിന്റെ പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം. പിടിയിലായ സംഘത്തിനെതിരെ തമിഴ്നാട്, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളിലും സമാന കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കേരളത്തിലെ മറ്റു സ്റ്റേഷനുകളില്‍ കേസുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.

അതിനിടെ വയനാട് കേന്ദ്രീകരിച്ച് തൊഴില്‍ തട്ടിപ്പുസംഘങ്ങള്‍ സജീവമാകുന്നുണ്ടോ എന്ന ആശങ്കയിലാണ് തൊഴിലന്വേഷകര്‍. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ റസാഖ്, ഷുക്കൂര്‍, അനൂപ്, സിപിഒ റിജോ എന്നിവരും ട്രിച്ചിയിലെ തൊഴില്‍ത്തട്ടിപ്പ് സംഘത്തെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Comments
error: Content is protected !!