പുതുവര്‍ഷാഘോഷത്തിനിടെ കെട്ടിടത്തില്‍ നിന്ന് യുവാവ് വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്

കോഴിക്കോട്: പുതുവര്‍ഷാഘോഷത്തിനിടെ വേങ്ങേരി സ്വദേശി അബ്ദുല്‍ മജീദ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കോഴിക്കോട് തടമ്പാട്ടുതാഴത്തെ ആളൊഴിഞ്ഞ വീട്ടിലെ ടെറസില്‍ നിന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അബ്ദുള്‍ മജീദിനെ സുഹൃത്ത് ലാലു തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് അബ്ദുള്‍ മജീദിന്റെ മരണത്തില്‍ അസ്വാഭാവികത കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്.

പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി മദ്യപിക്കാനായി ഡിസംബര്‍ 31ന് നാലംഗസംഘം തടമ്പാട്ടുതാഴത്തെ ആളൊഴിഞ്ഞ വീടിന്റെ മുകളില്‍ എത്തി. മദ്യാപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ വീടിന്റെ മുകളില്‍ നിന്ന് ലാലു അബ്ദുള്‍ മജീദിനെ പിടിച്ച് താഴേക്ക് തള്ളുകയായിരുന്നു. താഴെ കല്ലില്‍ തലയിടിച്ചുവീണ് അബ്ദുള്‍മജീദ് തത്ക്ഷണം മരിക്കുകയും ചെയ്തു. വീടിന് മുകളില്‍ നിന്ന് വീണ് മരിക്കുകയായിരുന്നെന്നാണ് സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞത്.
Comments
error: Content is protected !!