ഓഗസ്റ്റ് മാസത്തെ ശമ്പളം- പെൻഷൻ ചെലവുകൾക്കായി സര്‍ക്കാര്‍ ആയിരം കോടിയുടെ കടപ്പത്രമിറക്കി

ഓഗസ്റ്റ് മാസത്തെ ശമ്പളം- പെൻഷൻ ചെലവുകൾക്കായി സര്‍ക്കാര്‍ ആയിരം കോടിയുടെ കടപ്പത്രമിറക്കി. കേന്ദ്രത്തിന്‍റെ വെട്ടിക്കുറവ് കഴിഞ്ഞ് അനുവദിച്ച വായ്പയിൽ ഇനി ശേഷിക്കുന്നത് 2890 കോടി രൂപമാത്രമാണ്. ഓണക്കാലത്തെ അധിക ചെലവുകൾക്ക് 8000 കോടി രൂപയോളം  ഇനിയും ധനവകുപ്പ് കണ്ടെത്തേണ്ടതുണ്ട്. വായ്പ പരിധി വെട്ടിക്കുറക്കുന്ന കേന്ദ്ര സമീപനത്തിനൊപ്പം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണം കൂടി വന്നതോടെയാണ് സംസ്ഥാനത്തിന്‍റെ ധനസ്ഥിതി താളം തെറ്റിയത്.

4500 കോടിയുടെ മാത്രം അധിക ബാധ്യത കണക്കാക്കി ആലോചന തുടങ്ങിയ ശമ്പള പരിഷ്കരണം ഒടുവിൽ അതിന്‍റെ നാലിരട്ടിയുണ്ടായാലും തീരാത്ത ബാധ്യതയാണ് ഖജനാവിനുണ്ടാക്കിയത്. വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര സമീപനത്തിൽ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വിട്ടുവീഴ്ചക്ക് കേന്ദ്രം തയ്യാറായിട്ടുമില്ല.

ഓവര്‍ഡ്രാഫിറ്റിലേക്ക് പോയ ട്രഷറി കഴിഞ്ഞ ആഴ്ച ഇറക്കിയ 1500 കോടിയുടെ കടപത്രത്തിന്‍റെ ബലത്തിലാണ് കരകയറിയത്. ഓഗസ്റ്റ് മാസത്തെ ശമ്പളവും പെൻഷനും അടക്കം ചെലവുകൾ മുന്നിൽ കണ്ടാണ് വീണ്ടും ആയിരം കോടി വായ്പയെടുത്തത്.

Comments

COMMENTS

error: Content is protected !!