കിനാലൂർ എസ്റ്റേറ്റിൽ വീട്ടമ്മയുടെ കഴുത്തിൽ കയറിട്ട് അപായപ്പെടുത്താൻ ശ്രമം

ബാലുശ്ശേരി: കിനാലൂർ എസ്റ്റേറ്റിൽ വീടിന്റെ ചുവരുകളിലെ അവ്യക്തമായ എഴുത്തുകളും സ്ത്രീകൾക്ക് നേരെ നടക്കുന്ന അജ്ഞാതന്റെ അതിക്രമങ്ങളും ദുരൂഹമായി തുടരുന്നതിനിടെ എസ്റ്റേറ്റിലെ പാടിയിൽ വീട്ടമ്മയെ അജ്ഞാതൻ അപായപ്പെടുത്താൻ ശ്രമം. തിങ്കളാഴ്ച പുലർച്ചെ 5.15-നാണ് സംഭവം. വീട്ടമ്മയുടെ മകൾ ഉറക്കമുണർന്നുവന്ന് അമ്മയെ തിരഞ്ഞപ്പോൾ കൈകൾ ബന്ധിച്ച് കഴുത്തിൽ കയർ കുരുക്കി അടുക്കളഭാഗത്തെ ഗ്രില്ലിനോട് കെട്ടിയിട്ട നിലയിലായിരുന്നു. ഉടൻതന്നെ ഉറങ്ങുകയായിരുന്ന ജ്യേഷ്ഠനെ വിളിച്ചുണർത്തി ഇരുവരും ചേർന്ന് അമ്മയെ രക്ഷിക്കുകയായിരുന്നു. പുലർച്ചെ അഞ്ചുമണിക്ക് ഡ്രൈവറായ ഭർത്താവ് ജോലിക്ക് പോയ ശേഷം അടുക്കളജോലി ചെയ്യുകയായിരുന്ന തന്നെ അജ്ഞാതൻ പിറകിലൂടെ വന്ന് മുഖം കെട്ടിയ ശേഷം കൈകൾ ബന്ധിച്ച് ഗ്രില്ലിനോട് ചേർത്ത് കെട്ടിയിടുകയായിരുന്നു എന്ന് സ്ത്രീ പറയുന്നു. കഴുത്തിൽ കയർ മുറുക്കിയതിനാൽ ശബ്ദമുണ്ടാക്കാൻ കഴിഞ്ഞില്ലെന്നും മുഖം മറച്ചിരുന്നതായും വീട്ടമ്മ പറയുന്നു.

 

കൈയ്ക്ക്‌ കടിയേറ്റപ്പോഴാണ് പ്രതി രക്ഷപ്പെട്ടതെന്നും കോട്ടുപോലെയുള്ള വസ്ത്രമാണ് ധരിച്ചതെന്നും രണ്ടുപേർ ഉണ്ടോയെന്ന് സംശയിക്കുന്നതായും വീട്ടമ്മ പറഞ്ഞു. കഴുത്തിന്‌ വേദനയെ തുടർന്ന് ഇവർ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.

 

സ്ത്രീയുടെ പരാതിയെത്തുടർന്ന് ബാലുശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് സി.സി.ടി.വി. സൗകര്യവും കുറവായതിനാൽ തുടർച്ചയായി നടക്കുന്ന അജ്ഞാതന്റെ ആക്രമണത്തിൽ പോലീസ് ഇരുട്ടിൽ തപ്പുകയാണ്. ഈ മാസം ഒന്നാം തീയതി പാടിയിൽനിന്ന് ഒരു കിലോമീറ്റർ മാറി ഏഴുകണ്ടിയിലും വീട്ടമ്മയ്ക്ക് നേരെ അജ്ഞാതന്റെ ആക്രമണം നടന്നിരുന്നു. ചുവരിൽ അവ്യക്തമായ എഴുത്തുകൾകണ്ട എഴുകണ്ടിയിലെ വീട്ടിലെ സ്ത്രീയെ പ്രഭാതഭക്ഷണം ഒരുക്കുന്ന തിരക്കിൽ വിറകുപുരയിൽ വെച്ചാണ് അജ്ഞാതൻ ആക്രമിച്ചത്. സ്ത്രീയുടെ വായ പൊത്തിയ അജ്ഞാതൻ മുഖത്ത് കടിച്ച് പരിക്കേൽപ്പിക്കയും ചെയ്തിരുന്നു. അന്നും വീട്ടുകാർ എത്തുമ്പോഴേക്കും അജ്ഞാതൻ രക്ഷപ്പെടുകയായിരുന്നു. സമാനമായ രീതിയിൽ സമീപത്തുള്ള വീട്ടിലെത്തിയ അജ്ഞാതൻ വീട്ടിൽക്കയറാൻ ശ്രമം നടത്തിയതും ഈയിടെയാണ്.

 

ഏഴുകണ്ടിയിൽ രണ്ടാഴ്ച മുമ്പ്‌ കോട്ടും ഹെൽമെറ്റും ധരിച്ച് വീട്ടിലെത്തിയ അജ്ഞാതൻ വീട്ടമ്മയോട് നിങ്ങളുടെ മകൻ അപകടത്തിൽപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ് വീട്ടിലെത്തിയിരുന്നു. അജ്ഞാതൻ വീടിന്റെ ഗ്രിൽ തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നിയ വീട്ടമ്മ വീടിന്റെ പിറകുവശം വഴി സമീപത്തുള്ള വീട്ടിലേക്ക് പോവുകയായിരുന്നു. അന്നും അയൽവാസികളെയുംകൂട്ടി തിരികെ വരുമ്പോഴേക്കും അജ്ഞാതൻ രക്ഷപ്പെട്ടു. ലഹരി സംഘങ്ങൾ കിനാലൂരിൽ സജീവമാണെന്ന് പ്രദേശവാസികൾ പറയുന്നു.
Comments

COMMENTS

error: Content is protected !!