ബസ്സുകളുടെ മത്സരയോട്ടം, കുറ്റാടി കോഴിക്കോട് റൂട്ടിൽ മനുഷ്യക്കുരുതി പതിവാകുന്നു
ഉള്ള്യേരി: കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസുകളുടെ അമിത വേഗതയും ഡ്രൈവർമാരുടെ അശ്രദ്ധയും മനുഷ്യരുടെ ജീവനെടുക്കുന്നത് പതിവാകുന്നു. മോട്ടോർ വാഹന വകുപ്പോ പോലീസോ ഒരു നടപടിയും സ്വീകരിക്കുന്നുമില്ല. ഏറ്റവും അവസാനമായി ജീവൻ പൊലിഞ്ഞത് തെരുവത്ത് കടവിന് സമീപമായിരുന്നു. തിങ്കളാഴ്ച രാത്രിയുണ്ടായ അപകടത്തിൽ മരിച്ചത് മകളെ കൂട്ടി വീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന പിതാവാണ്. കല്പത്തൂർ കളരിക്കണ്ടി മുക്ക് കീർത്തനത്തിൽ ബാലകൃഷ്ണനാണ് (56) മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ നഴ്സായ മകളെ ജോലി കഴിഞ്ഞു വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോവും വഴിയാണ് ഇദ്ദേഹം അപകടത്തിൽപെട്ടത്. സാരമായി പരിക്കേറ്റ മകളും ചികിത്സയിലാണ്.
കഴിഞ്ഞ മാസം, ബൈക്ക് യാത്രികനായിരുന്ന നടുവണ്ണൂർ കാവുംതറ സ്വദേശി മുഹമ്മദ് ഫാമിസ് (22) ഇവിടെ തന്നെ ബസ്സിടിച്ച് മരിച്ചിരുന്നു. മേയ് 13 നു അത്തോളി റൂട്ടിൽ പുറക്കാട്ടിരി പാലത്തിനു സമീപമുണ്ടായ അപകടത്തിൽ ബാലുശ്ശേരി സ്വദേശിയായ ബിരുദ വിദ്യാർഥി പി കെ അശ്വന്തും ബസ്സിടിച്ച് മരണപ്പെട്ടു. തിങ്കളാഴ്ച രാവിലെ ഉള്ള്യേരി ബസ് സ്റ്റാന്റഡിന് മുന്നിലുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു. അവർ സഞ്ചരിച്ച ബൈക്കിൽ കുറ്റ്യാടിയിൽ നിന്നും വന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.
കുറ്റ്യാടി -കോഴിക്കോട് റൂട്ടില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകളാണ് ഈ റോഡിലുണ്ടാവുന്ന മിക്കവാറും അപകടങ്ങൾക്കും കാരണമാകുന്നത്. ബസ്സുകളുടെ മരണപ്പാച്ചിലില്‍ പൊലിഞ്ഞത് നിരവധി ജീവനുകളാണ്. പരിക്കേറ്റ് കിടപ്പിലായവര്‍ അതിലേറെയും. ബസ് ഡ്രൈവർമാരുടെ അശ്രദ്ധയും അമിത വേഗവുമാണ് മിക്ക അപകടങ്ങൾക്കും കാരണം. റോഡിലെ കൊടുംവളവുകളും ഏറ്റിറക്കങ്ങളും കാരണം അമിത വേഗത്തിൽ വരുന്ന ബസ്സുകളുടെ നിയന്ത്രണം നഷ്ടപ്പെടുന്നു. മിനിറ്റുകളുടെ ഇടവേളയില്‍ സ്റ്റാൻഡില്‍ നിന്നും പുറപ്പെടുന്ന ബസുകള്‍ യാത്രക്കാരെ കിട്ടാൻ കുതിച്ചുപായുന്നത് സ്ഥിരം കാഴ്ചയാണ്.
മഴ ശക്തമായതോടെ റോഡിൽ പ്രത്യക്ഷപ്പെട്ട കുഴികളും റോഡ് ഷോൾസറുകളിലെ മണ്ണൊലിച്ച് പോകുന്നത് കാരണം വശങ്ങളിൽ ഗർത്തങ്ങൾ രൂപപ്പെടുന്നതുമൊക്കെ അപകടകാരണമാക്കുന്നുണ്ട്. വശങ്ങളിൽ വളർന്നു നിൽക്കുന്ന പൊന്തക്കാടുകളും പരസ്യ ബോർഡുകളും രാഷ്ട്രീയ പാർട്ടികൾ മത്സരിച്ച് സ്ഥാപിക്കുന്ന സ്തൂപങ്ങളും കൊടിമരങ്ങളുമൊക്കെ അപകടകാരികളാകുന്നുണ്ട്. സ്പീഡ് ഗവേണര്‍ അഴിച്ചുമാറ്റി ബസ്സുകൾ ഓടുന്നത് പോലും നിത്യസംഭവമാണ്.
പഴയകാലത്തെ പോലെ ബസ്സുകളിൽ സ്ഥിരം ഡ്രൈവർമാരോ, ജീവനക്കാരോ ഇപ്പോഴില്ല. അന്നന്നത്തെ ജോലിക്ക് സ്റ്റാന്റുകളിൽ നിന്ന് കൂലിയുറപ്പിച്ച് ജോലിക്ക് കയറുന്നവരാണ് അധികവും. ഇവരാകട്ടെ ആരോടും ഉത്തരവാദിത്തമില്ലാതെയാണ് തൊഴിൽ ചെയ്യുന്നത്. ട്രേഡ് യൂണിയൻ സംഘടനകൾ മെമ്പർഷിപ്പും സംഭാവനവും പിരിക്കുന്നതല്ലാതെ ഇവരുടെ മേലെ നിയന്ത്രണങ്ങളൊന്നുമില്ല. ട്രേഡ് യൂണിയനുകളൊന്നും ആഹ്വാനം ചെയ്യാതെ മിന്നൽ പണിമുടക്കുകളും മറ്റും നിത്യ സംഭവമാകുന്നത് അതുകൊണ്ടാണ്. സർക്കാരും മോട്ടോർ വാഹന വകുപ്പും പോലീസും ട്രേഡ് യൂണിയൻ സംഘടനകളുമൊക്കെ വിശദമായ പഠനങ്ങൾ നടത്തി, പദ്ധതികൾ ആസൂത്രണം ചെയ്യുകയും അവ കർശനമായി നടപ്പിലാക്കുകയും ചെയ്തെങ്കിലേ ഇന്നത്തെ ദുരവസ്ഥക്ക് മാറ്റം വരൂ. അധികൃതർ ഇതിൽ എത്രമാത്രം അമാന്തം കാണിക്കുന്നോ അത്രയും റോഡിലുള്ള മനുഷ്യക്കുരുതികൾ വർദ്ധിക്കുക തന്നെയാണ് സംഭവിക്കുക.