കേരളത്തിൽ കുറ്റാന്വേഷണത്തിന് മാത്രമായി 19 ക്രൈം പൊലീസ് സ്റ്റേഷനുകൾ കൂടി വരുന്നു

സംസ്ഥാനത്തെ എല്ലാ പൊലീസ്‌ ജില്ലകളിലും ക്രൈം പൊലീസ്‌ സ്‌റ്റേഷനുകൾ വരുന്നു. ജില്ലാ ക്രൈംബ്രാഞ്ച്‌ ഓഫീസുകളെ പൊലീസ്‌ സ്‌റ്റേഷനുകളാക്കി വിജ്ഞാപനം ചെയ്തു കൊണ്ടാണ് പദ്ധതി നടപ്പാക്കുക. നിലവിൽ ക്രൈം ബ്രാഞ്ച് ഒഫീസുകൾ ആയതിനാൽ ഇവിടെ കേസ്സ് റജിസ്ത്ര് ചെയ്യാൻ കഴിയില്ല.  ക്രൈംബ്രാഞ്ച്‌ ആസ്ഥാനത്തിന് മാത്രമാണ്‌ കേസെടുക്കാൻ അധികാരമുള്ള സ്‌റ്റേഷൻ പദവിയുണ്ടായിരുന്നത്. എല്ലാ പൊലീസ് ജില്ലകളിലെയും  ക്രൈം ബ്രാഞ്ച് ഓഫീസുകൾ  പൊലീസ്‌ സ്‌റ്റേഷൻ പദവി നേടുന്നതോടെ കേസ്‌ നേരിട്ട്‌ രജിസ്‌റ്റർ ചെയ്യാൻ അധികാരമുണ്ടാകും.

സംസ്ഥാനത്ത് 19 പൊലീസ് ജില്ലകളാണുള്ളത്.  നേരത്തെ ക്രൈംഡിറ്റാച്ച്‌മെൻ്റ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇവയാണ് പിന്നീട്  ജില്ലാ ക്രൈംബ്രാഞ്ചായത്‌. ജില്ലാ പൊലീസ്‌ മേധാവിമാർക്ക്‌ കീഴിൽ ഒരു ഡിവൈഎസ്‌പിയുടെയോ അസി.കമീഷണറുടെയോ ചുമതലയിലാണ്‌ പ്രവർത്തിക്കുന്നത്. ജില്ലാ പൊലീസ്‌ മേധാവിമാർ കൈമാറുന്ന കേസാണ്‌ അന്വേഷിക്കുക. നേരിട്ട്‌ കേസ്‌ രജിസ്‌റ്റർ ചെയ്യാനാകില്ല.

പൊലീസ്‌ സ്‌റ്റേഷനുകളിലാകും ഇവയുടെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യുക. അതിനാൽ അന്വേഷണത്തിൽ പരിമിതികളുമുണ്ട്‌. ഇതിന്‌ പരിഹാരമായാണ്‌ ജില്ലാ ക്രൈംബ്രാഞ്ചിനെ എല്ലാ അധികാരവുമുള്ള  പൊലീസ്‌ സ്‌റ്റേഷനുകളായി വിജ്ഞാപനം ചെയ്യുന്നത്‌. ഡിവൈഎസ്‌പി എസ്‌എച്ച്‌ഒ ആകും. ആവശ്യത്തിന് തസ്‌തിക സൃഷ്‌ടിച്ച്‌ ഉദ്യോഗസ്ഥരെ നിയമിക്കാനുമാകും. നിലവിൽ വർക്ക്‌ അറേഞ്ച്‌മെന്റിലാണ്‌ ഉദ്യോഗസ്ഥരെ ഇവിടെ നിയമിക്കുന്നത്‌.

അടുത്തകാലത്ത് എല്ലാ സ്‌റ്റേഷനുകളെയും കുറ്റാന്വേഷണം, ക്രമസമാധാനപാലനം എന്നിങ്ങനെ രണ്ടു വിഭാഗമാക്കി തരിച്ചിരുന്നു. എല്ലാ പൊലീസ്‌ ജില്ലകളിലും സൈബർ പൊലീസ്‌ സ്‌റ്റേഷനുകളും ആരംഭിച്ചു. ഇതിന്‌ പിന്നാലെയാണ്‌ ജില്ലകളിൽ ക്രൈം പൊലീസ്‌ സ്‌റ്റേഷനുകൾ വരുന്നത്‌.

 

Comments

COMMENTS

error: Content is protected !!