കേശവദാസപുരത്ത് വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ട സംഭവം: പ്രധാന പ്രതി ആദം അലി ഒളിവിൽ
തിരുവനന്തപുരം : കേശവദാസപുരത്ത് വീട്ടമ്മയെ കൊന്ന് കിണറ്റിൽ തളളിയ കേസിലെ പ്രധാന പ്രതി എന്ന് സംശയിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശി ആദം അലി ഒളിവിലാണെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ജി സ്പർജൻ കുമാർ പറഞ്ഞു. ഇയാൾക്കായി വ്യാപക തെരച്ചിൽ തുടങ്ങി. ആദം അലിക്കൊപ്പം താമസിച്ചിരുന്ന അഞ്ചുപേർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. സിറ്റി പോലീസ് കമ്മീഷണർ കേശവദാസപുരത്ത് കൊല്ലപ്പെട്ട സ്ത്രീയുടെ വീട് സന്ദർശിച്ചു.
കൊലയ്ക്ക് പിന്നിൽ ഈ അതിഥി തൊഴിലാളികളെന്ന് സംശയം. 21കാരനായ കെട്ടിടനിർമാണ തൊഴിലാളിയായ ബംഗാൾ സ്വദേശി ആദം അലിക്കായി തെരച്ചിൽ തുടരുന്നു.
കൊല്ലപ്പെട്ട മനോരമയുടെ അയൽവാസിയായത് രണ്ടുമാസം മുൻപാണ്. കൊലനടത്തി കിണറ്റിലിട്ടത് ഇന്നലെ ഉച്ചയ്ക്കുശേഷമെന്നാണ് നിഗമനം. കേശവദാസപുരം ദേവസ്വം ലെയിനിൽ താമസിക്കുന്ന 68വയസുള്ള വിരമിച്ച ഉദ്യോഗസ്ഥ മനോരമയാണ് കൊല്ലപ്പെട്ടത്. കാലുകൾ കെട്ടിയിട്ട നിലയിൽ സമീപത്തെ വീട്ടിലെ കിണറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.