കൊറോണ വൈറസ് ; അറിയേണ്ടതെല്ലാം
ചൈനയിൽ പടർന്നു കൊണ്ടിരിക്കുന്ന ന്യൂമോണിയ പകർച്ച വ്യാധിക്ക് കാരണമായിട്ടുള്ളത് നോവൽ കൊറോണ വൈറസ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പുതിയ ഇനം അടക്കം ഏഴു തരം കൊറോണ വൈറസുകളാണ് നിലവിൽ മനുഷ്യരിൽ രോഗം ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. പുതിയ ഇനം വൈറസ് ആയതുകൊണ്ട് തന്നെ വാക്സിനോ ആന്റി വൈറൽ മരുന്നുകളോ നിലവിൽ ലഭ്യമല്ല. ചൈനയിൽ നിന്നും തിരിച്ചു വന്ന ആളുകൾ വഴിയാണ് ദക്ഷിണാഫ്രിക്ക, ജപ്പാൻ, അമേരിക്കൻ ഐക്യനാടുകൾ, ഫിലിപ്പീൻസ്, തായ്വാൻ തുടങ്ങിയ രാജ്യങ്ങളിൽ കൊറോണ വൈറസ് രോഗവും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇന്ത്യയിലോ കേരളത്തിലോ ചൈനയിൽ നിന്നെത്തിയവരിലോ അവരുടെ ബന്ധുക്കളിലോ കൊറോണ വൈറസ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. പക്ഷിമൃഗാദികളിൽ രോഗമുണ്ടാക്കുന്ന ആർഎൻഎ വിഭാഗത്തിൽ പെടുന്ന ഈ കൊറോണ വൈറസ് പക്ഷിമൃഗാദികളുമായി അടുത്ത സമ്പർക്കം പുലർത്തുന്ന മനുഷ്യരിലും രോഗം പടർത്താറുണ്ട്. സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യൂമോണിയയും ശ്വസന തകരാറും വരെ മനുഷ്യരിൽ ഈ വൈറസ് ഉണ്ടാക്കുന്നു. നവജാത ശിശുക്കളിലും ഒരു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളിലും ഉദരസംബന്ധമായ അണുബാധയ്ക്കും മെനിഞ്ചൈറ്റിസിനും ഈ വൈറസ് കാരണമാകാറുണ്ട്. പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം, ശ്വാസംമുട്ട് എന്നിവയാണ് പ്രാരംഭലക്ഷണങ്ങൾ. തുടർന്ന് ന്യൂമോണിയയും വൃക്കത്തകരാറും സംഭവിച്ച് ഗുരുതരാവസ്ഥയിൽ മരണത്തിനു വരെ കാരണമാകാം. രോഗം ബാധിച്ച ആളുകളുമായോ, പക്ഷിമൃഗാദികളുമായോ അടുത്ത സമ്പർക്കം പുലർത്തുന്നവർക്കും രോഗം പിടിപെടാൻ സാധ്യതയേറെയാണ്. രോഗി തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ ചിതറിത്തെറിക്കുന്ന ഉമിനീർ കണങ്ങൾ വഴിയോ ശ്രവങ്ങൾ വഴിയോ രോഗം പകരാം. രോഗാണു ശരീരത്തിലെത്തി രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങാൻ ഏകദേശം ആറു മുതൽ 10 ദിവസം വരെ എടുക്കാം. മേൽപ്പറഞ്ഞ രോഗലക്ഷണങ്ങൾ ഉള്ളവരുടെ തൊണ്ടയിൽ നിന്നുള്ള സ്രവം, മൂത്രം, കഫം, രക്തം എന്നിവ ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കിയാണ് രോഗനിർണയം ഉറപ്പുവരുത്തുന്നത്. RRT-PCR, NART എന്നിവയാണ് നിലവിലുള്ള ടെസ്റ്റുകൾ രോഗലക്ഷണങ്ങൾക്ക് അനുസരിച്ച് രോഗതീവ്രത കുറയ്ക്കുന്നതിനുള്ള ചികിത്സയാണ് അവലംബിക്കുന്നത്. ശ്വസന പ്രക്രിയയിൽ ഗുരുതരമായ തകരാറുള്ള വർക്ക് വെന്റിലേറ്റർ ചികിത്സ ആവശ്യമായി വരും. *മുൻകരുതലുകൾ* രോഗബാധിത രാജ്യങ്ങളിൽ നിന്നെത്തുന്നവർ രോഗബാധ ഉണ്ടോ എന്നറിയാൻ സ്ക്രീനിംഗിന് വിധേയരാകേണ്ടതാണ്. ഇവരുടെ ബന്ധുമിത്രാദികൾക്കോ, പരിചയക്കാർക്കോ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ആരോഗ്യ വകുപ്പ് അധികൃതരെ വിവരം അറിയിക്കേണ്ടതാണ്. കണ്ണിലോ, മൂക്കിലോ, വായിലോ കൈകൾ കഴുകാതെ തൊടരുത്. തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ യാതൊരു കാരണവശാലും മറ്റൊരാളുടെ നേർക്ക് ആവാതിരിക്കാൻ തൂവാലകൊണ്ട് മൂക്കും വായും മറച്ചു പിടിക്കുക. രോഗികളുമായുള്ള അടുത്ത സമ്പർക്കം ഒഴിവാക്കുക.മത്സ്യമാംസാദികൾ നന്നായി പാകം ചെയ്ത് ഉപയോഗിക്കുക. രോഗബാധ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക. രോഗബാധ ഉള്ള രാജ്യങ്ങളിൽ നിന്നും ജില്ലയിൽ എത്തിയവർ വിദേശ രാജ്യത്തു നിന്നും യാത്രതിരിച്ചത് മുതൽ 28 ദിവസം വരെ പൊതു ജന സമ്പർക്കം ഒഴിവാക്കുകയും വീടുകളിൽ തന്നെ തങ്ങുകയും ചെയ്യണം. രോഗലക്ഷണമില്ലെങ്കിലും 28 ദിവസം പൂർത്തിയാകുന്നത് വരെ എല്ലാദിവസവും ആരോഗ്യ പ്രവർത്തകരെ ആരോഗ്യ വിവരങ്ങൾ അറിയിച്ചു കൊണ്ടിരിക്കണം. ഏറ്റവും പ്രധാനമായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്.
|
|