കോഴിക്കോട് മെഡിക്കല്‍ കോളേജ് ; ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നിട്ടും തുടരന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി തരുന്നില്ലെന്ന് വിജിലന്‍സ്
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വൈറോളജി ലാബിലേക്ക് വാങ്ങിയ ഉപകരണങ്ങളില്‍ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നെന്ന് കാട്ടി വിജിലന്‍സിന് നല്‍കിയ പരാതിയില്‍ തുടരന്വേഷണത്തിന് മൂന്ന് വര്‍ഷത്തിനിപ്പുറവും സര്‍ക്കാര്‍ അനുമതി നൽകുന്നില്ലെന്ന് പരാതിക്കാർ. ആശുപത്രിയിലെ ഉദ്യോഗസ്ഥര്‍ തന്നെയാണ്, വ്യാജ ഉപകരണങ്ങളടക്കം വാങ്ങി വെട്ടിപ്പ് നടത്തിയതിന് തെളിവുകള്‍ സഹിതം കോഴിക്കോട് വിജിലന്‍സിൽ പരാതി നല്‍കിയത്. തുടരന്വേഷണത്തിന് അനുമതി ലഭിക്കാതായതോടെ കോടതിയെയും കേന്ദ്ര ഏജന്‍സികളെയും സമീപിക്കാനൊരുങ്ങുകയാണ് പരാതിക്കാര്‍.
2019 ലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിലേക്കായി വിവിധ ഉപകരണങ്ങള്‍ വാങ്ങിയതില്‍ ഗുരുതര ക്രമക്കേടുകളുണ്ടെന്ന പരാതി, കോഴിക്കോട് വിജലന്‍സിന് ലഭിക്കുന്നത്. ആശുപത്രിയിലെ തന്നെ ഉദ്യോഗസ്ഥരായിരുന്നു രഹസ്യമായി പരാതി നല്‍കിയത്. 2017 ല്‍ 6.92 ലക്ഷം രൂപ മുടക്കി ലാബിലേക്ക് വാങ്ങിയ നാല് തരം ടെസ്റ്റിംഗ് കിറ്റുകൾ വ്യാജമാണെന്നായിരുന്നു ആദ്യത്തെ പരാതി. ആര്‍ എ എസ് ലൈഫ് സയന്‍സ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നാണ് കിറ്റുകള്‍ വാങ്ങിയതെന്നാണ് രേഖ. എന്നാല്‍ വിതരണം ചെയ്തതില്‍ മൂന്ന് തരം കിറ്റുകൾ തങ്ങള്‍ നിര്‍മ്മിച്ചതോ വിതരണം ചെയ്തതോ അല്ലെന്ന് കമ്പനി അധികൃതര്‍ അറിയിക്കുകയായിരുന്നു. ഈ കിറ്റുകള്‍ ആര് നിര്‍മ്മിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല. ഇത്തരം വ്യാജ കിറ്റുകൾ ഉപയോഗിച്ചു നടത്തുന്ന പരിശോധനാ ഫലങ്ങൾ തെറ്റുകയും അതുവഴി രോഗികളുടെ ജീവൻ തന്നെ അപകടപ്പെടുകയും ചെയ്യാനിടയുണ്ട്. ലാബിലേക്ക് വാങ്ങിയ ഡീപ് ഫ്രീസറുകളെ പറ്റിയായിരുന്നു മറ്റൊരു പരാതി. ഇറ്റാലിയന്‍ നിര്‍മ്മിത ഡീപ് ഫ്രീസര്‍ എന്ന പേരില്‍, ഇന്ത്യന്‍ കമ്പനിയുടെ ഉപയോഗിച്ച് പഴകിയ ഫ്രീസറാണ് ലാബില്‍ സ്ഥാപിച്ചെതെന്നാണ് സംശയം.
2018ലും 19ലും നടന്ന അക്കൗണ്ടന്‍റ് ജനറലിന്‍റെ പരിശോധന റിപ്പോര്‍ട്ടിലും വ്യാജ ഫ്രീസര്‍ വാങ്ങിയതിലെ ക്രമക്കേടിനെപറ്റി പറയുന്നുണ്ട്. ആശുപത്രി ആവശ്യപ്പെട്ട ഫ്രീസറല്ല കമ്പനി വിതരണം ചെയ്തതെന്നും ഏഴുലക്ഷം രൂപ മാത്രം വിലവരുന്ന ഫ്രീസറുകളാണ് 14 ലക്ഷം രൂപയ്ക്ക് വാങ്ങിയതെന്നും ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് ഇതുവരെ ഫ്രീസറുകളുടെ വിലയായ 14 ലക്ഷം രൂപ കമ്പനിക്ക് നല്‍കിയിട്ടില്ല. ലാബിലേക്കായി വാങ്ങിയ ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന കണ്‍ഫോക്യല്‍ മൈക്രോസ്കോപ്പിന്‍റെ വിലയുടെ ആറ് ശതമാനം മുതല്‍ 26 ശതമാനം വരെ നേരത്തെ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ കമ്മീഷനായി ആവശ്യപ്പെട്ടെന്ന ഗുരുതര ആരോപണവും പരാതിയിലുന്നയിച്ചിരുന്നു.
പരാതി ലഭിച്ചതിന് പിന്നാലെ കോഴിക്കോട് വിജിലന്‍സ് സംഘം വൈറോളജി ലാബിലെത്തി പരിശോധന നടത്തി. പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടു. തുടര്‍ നടപടിയെടുക്കാന്‍ അനുമതിക്കായി ഫയല്‍ തിരുവനന്തപുരത്തേക്കയച്ചെങ്കിലും ഇതുവരെ മറുപടി കിട്ടിയില്ല. തുടരന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതേസമയം വിഷയത്തില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്‍റെ പ്രതികരണം തേടിയെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. പരാതിയുമായി ഇനി ഹൈക്കോടതിയെയും കേന്ദ്ര ഏജന്‍സികളെയും സമീപിക്കാനാണ് പരാതിക്കാരുടെ തീരുമാനം.