കോഴിക്കോട് വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് സ്വര്‍ണം കടത്ത്
കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ ഒരു കിലോ സ്വര്‍ണവുമായി രണ്ടു പേരെ പൊലീസ് പിടികൂടി.
സംഭവത്തില്‍ പാലക്കാട്, മണ്ണാര്‍ക്കാട് കൊടക്കാട് കളരിക്കല്‍ രമേഷ്, കോഴിക്കോട് കൈതപ്പോയില്‍ പഴന്തറ അബ്ദുറഹ്മാന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തു. മസ്‌കറ്റില്‍ നിന്നെത്തിയ രമേഷ് ശരീരത്തിനകത്താക്കിയാണ് സ്വര്‍ണം കൊണ്ടുവന്നത്.
സ്വർണക്കടത്തു സംബന്ധിച്ചു പൊലീസിനു നേരത്തേ രഹസ്യവിവരം ലഭിച്ചതിനാൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. മസ്കത്തിൽനിന്ന് ഇന്നലെ പുലർച്ചെ 4.10നു വിമാനമിറങ്ങിയ രമേശ് പരിശോധനകൾ കഴിഞ്ഞു വിമാനത്താവളത്തിനു പുറത്തിറങ്ങി കോഴിക്കോട് സ്വദേശികളോടൊപ്പം വാഹനത്തില്‍ പുറപ്പെടാനുള്ള ഒരുക്കത്തിലായിരുന്നു. സ്വർണം കൊണ്ടുപോകാനെത്തിയ കോഴിക്കോട് സ്വദേശികളില്‍ ഒരാള്‍ കടന്നുകളഞ്ഞതായി പൊലീസ് പറഞ്ഞു. വാഹനം കസ്റ്റഡിയിലെടുത്തു. മിശ്രിത രൂപത്തിലാക്കി ശരീരത്തില്‍ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നാല് ‘കാപ്സ്യൂള്‍’ ആണ് കണ്ടെടുത്തത്.
ജില്ലാ പൊലീസ് മേധാവി സുജിത്ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേരി ഇന്‍സ്പെക്ടര്‍ അലവി, കരിപ്പൂര്‍ ഇന്‍സ്പെക്ടര്‍ പി. ഷിബു എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ പി. അബ്ദുള്‍ അസീസ്, സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, പി. സഞ്ജീവ്, ഉണ്ണികൃഷ്ണന്‍ മാരാത്ത് എന്നിവരും എഎസ്‌ഐ. പത്മരാജന്‍, ഹരിലാല്‍ സന്ദീപ്, അബ്ദുള്‍റഹിം, മുരളീകൃഷ്ണന്‍ എന്നിവരും ചേര്‍ന്നാണ് സ്വര്‍ണം പിടികൂടിയത്.