കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ മൂല്യവർധിത കൃഷി മിഷൻ
തിരുവനന്തപുരം:കർഷകരുടെ വരുമാനവും കാർഷികോൽപ്പാദനക്ഷമതയും വർധിപ്പിക്കുക ലക്ഷ്യമിട്ട് മൂല്യവർധിത കൃഷി മിഷൻ രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉത്പാദനക്ഷമത വർധിപ്പിക്കുകയും കൃഷി ഉത്പന്നങ്ങൾ അടിസ്ഥാനപ്പെടുത്തി മൂല്യവർധന ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള സാങ്കേതികവിദ്യ ലഭ്യമാക്കുകയും വിപണനശൃംഖല വികസിപ്പിക്കുകയുമാണു മിഷന്റെ ലക്ഷ്യമെന്നു മന്ത്രി പി. പ്രസാദ് പറഞ്ഞു.കൃഷിക്കാരുടെ വരുമാനം, കാർഷികോത്പാദനക്ഷമത, ഉത്പന്നസംഭരണം, ഉത്പന്നങ്ങളുടെ വില, മൂല്യവർധിത പ്രവർത്തനങ്ങളുടെ വരുമാനം, മറ്റ് അനുബന്ധ വരുമാനങ്ങൾ എന്നിവയിൽ വർധന വരുത്തുകയാണ് ലക്ഷ്യം.
മുഖ്യമന്ത്രി ചെയർമാനും കൃഷിമന്ത്രി, വ്യവസായമന്ത്രി എന്നിവർ വൈസ് ചെയർമാന്മാരും തദ്ദേശ സ്വയംഭരണം, സഹകരണം, ധനകാര്യം, ജലവിഭവം, മൃഗസംരക്ഷണം, മത്സ്യബന്ധനം, വൈദ്യുതി, ഭക്ഷ്യം എന്നീ വകുപ്പു മന്ത്രിമാർ അംഗങ്ങളായും ഗവേണിംഗ് ബോഡി രൂപീകരിക്കും. കാർഷിക വ്യവസായവും സാങ്കേതികവിദ്യയും അറിവുപങ്കിടലും ശേഷിവർധിപ്പിക്കലും, വിപണനം, ധനകാര്യം പോലുള്ള വിഷയങ്ങളിൽ മൂല്യവർധിത കൃഷി മിഷന്റെ മുന്പാകെ സബ് ആക്ഷൻ പ്ലാനുകൾ സമർപ്പിക്കുന്നതിന് സബ് വർക്കിംഗ് ഗ്രൂപ്പുകൾ-റിസോഴ്സ് സപ്പോർട്ട് ഗ്രൂപ്പുകൾ രൂപീകരിക്കും.
സംസ്ഥാന തലത്തിൽ മിഷന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കോ-ഓർഡിനേറ്ററെ നിയമിക്കും. കൃഷിവകുപ്പിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി നിയമിക്കും. കൃഷിവകുപ്പിന്റെ അംഗീകാരത്തോടെ സബ് വർക്കിംഗ് ഗ്രൂപ്പ് റിസോഴ്സ് പേഴ്സണ്മാരെ നിയമിക്കും.‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി ഇതിനകം 25000 കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചു. ഇതിൽ 80 ശതമാനവും ഉൽപ്പാദന മേഖലയിലാണ്. 20 ശതമാനം മൂല്യവർധന മേഖലയിലും. മൂല്യവർധിത ഉൽപ്പന്നങ്ങൾ അടിസ്ഥാനമാക്കിയുള്ള കൃഷിക്കാണ് കൃഷിക്കൂട്ടങ്ങൾ പ്രഥമ പരിഗണന നൽകുക. ഉൽപ്പാദന മേഖലയിൽ മുന്നേറിയെങ്കിലും വിപണന, മൂല്യവർധിത മേഖലകളിൽ കൂടുതൽ ഇടപെടണം. സംഭരണവും അടിസ്ഥാന വിലയും സർക്കാർ ഉറപ്പാക്കുന്നുണ്ടെങ്കിലും കൃത്യമായി പ്രയോജനപ്പെടുത്താത്തതിനാൽ സാമ്പത്തിക ബാധ്യത ഉണ്ടാകുന്നു. മൂല്യവർധിത കൃഷി മിഷൻ (വാല്യു ആഡഡ് അഗ്രികൾച്ചർ മിഷൻ –-വാം) നടപ്പാകുന്നതോടെ ഇതിന് പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു.