ഗവർണർ ലോകത്തെമ്പാടുമുള്ള മലയാളികൾക്ക് മലയാളത്തിൽ റിപ്പബ്ലിക് ദിനാശംസകൾ നേർന്നു
സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കമായി. തിരുവനന്തപുരത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി. മലയാളത്തിൽ പ്രസംഗിച്ചായിരുന്നു ഗവർണറുടെ തുടക്കം. ലോകത്തെമ്പാടുമുള്ള മലയാളികൾക്ക് മലയാളത്തിൽ തന്നെയായിരുന്നു റിപ്പബ്ലിക് ദിനാശംസകൾ നേർന്നതും.
പിണറായി വിജയൻ സർക്കാരിനെ പ്രശംസിച്ചായിരുന്നു ഗവർണറുടെ പ്രസംഗം. സാമൂഹിക സുരക്ഷയിൽ കേരളം മികച്ച മാതൃകയായി. ലോകത്തിന് തന്നെ പ്രചോദനമായി. സംസ്ഥാന സർക്കാരിന്റെ നവകേരളം അടിസ്ഥാന സൗകര്യമേഖലയുടെ ഉന്നമനത്തിന് ഊന്നൽ നൽകുന്നു. വ്യവസായ വളർച്ചയിൽ രാജ്യത്തിന്റെ പുരോഗതിയിൽ നിന്ന് കേരളം പ്രചോദനമുൾക്കൊണ്ടു. കേരള സ്റ്റാർട്ടപ്പ് മിഷൻ മികച്ച നേട്ടം ഉണ്ടാക്കി. കൂടാതെ ലൈഫ് പദ്ധതിയേയും ഗവർണർ പുകഴ്ത്തി. എല്ലാവർക്കും പാർപ്പിടം എന്ന രാജ്യത്തിൻ്റെ സ്വപ്നത്തിന് ലൈഫ് പദ്ധതി കരുത്ത് പകർന്നു. ആരോഗ്യമേഖലയിൽ കേരളം വലിയ നേട്ടങ്ങളുണ്ടാക്കി. ആർദ്രം മിഷൻ കേരളത്തിൻ്റെ ആരോഗ്യ മേഖലയെ പുനഃക്രമീകരിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളജ് ആശുപത്രി വരെ ഉള്ളിടങ്ങിൽ ഈ പുരോഗതി വ്യക്തമാണ്. കേരളത്തിൻ്റെ കാർഷിക പദ്ധതികൾ ഭക്ഷ്യ സുരക്ഷയും കർഷകർക്ക് മികച്ച വരുമാനവും തൊഴിൽ സാധ്യതയും ഉറപ്പാക്കിയെന്നും ഗവർണർ പറഞ്ഞു .
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഭരണം ഇന്ത്യയെ 5ാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റി. തീവ്രവാദത്തിനെതിരെ നടക്കുന്നത് സന്ധിയില്ലാത്ത നിലപാട് ആണ്. ആഗോള തലത്തിൽ തീവ്രവാദത്തിനും പകർച്ചവ്യാധികൾക്കും എതിരായ പോരാട്ടത്തിൽ ഇന്ത്യ നേതൃസ്ഥാനത്തെന്ന് ഗവർണർ റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു.