ഗുരുവായൂർ ദേവസ്വത്തിലെ കൊമ്പൻ ജൂനിയർ മാധവൻ കുട്ടി ചരിഞ്ഞു
ഗുരുവായൂർ ദേവസ്വത്തിലെ കൊമ്പൻ ജൂനിയർ മാധവൻ കുട്ടി ചരിഞ്ഞു. 46 വയസായിരുന്നു. തിങ്കളാഴ്ച രാത്രി പത്തുമണിയോടെ പുന്നത്തൂർ കോട്ടയിലാണ് മാധവൻകുട്ടി ചെരിഞ്ഞത്.
കഴിഞ്ഞ മൂന്ന് മാസമായി മദപ്പാടില്‍ തളച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ആറിനാണ് നീരില്‍ നിന്ന് അഴിച്ചത്. ഇതിന് ശേഷമാണ് എരണ്ട കെട്ട് ബാധിച്ചത്. മദപ്പാട് കഴിഞ്ഞതിന് ശേഷം ആന ഏറെ ക്ഷീണിതനായിരുന്നു.
ജൂനിയർ കൊമ്പൻ ചരിഞ്ഞതോടെ പൂന്നത്തൂർ കോട്ടയിലെ ആനകളുടെ എണ്ണം 41 എണ്ണമായി കുറഞ്ഞു. കോഴിക്കോട് ആരാധന ടൂറിസ്റ്റ് ഹോം ഉടമ വി മാധവമേനോൻ 1981 ജൂൺ പത്തിനാണ് ആനയെ നടയ്ക്കിരുത്തിയത്. മാധവൻകുട്ടി എന്നപേരിൽ മറ്റൊരു കൊമ്പൻകൂടി അന്ന് ദേവസ്വത്തിൻറെ ഉടമസ്ഥതയിൽ ഉണ്ടായിരുന്നതിനാൽ ആനക്ക് ജൂനിയർ മാധവൻ കുട്ടി എന്ന് പേരിടുകയായിരുന്നു.
നിരവധി പരിപാടികളിൽ നിറസാന്നിധ്യമായിരുന്നു ജൂനിയര്‍ മാധവൻ കുട്ടി. തൃശൂർ പൂരം, നെന്മാറ വലങ്ങി വേല, കൂടൽമാണിക്യം ഉത്സവം, തുടങ്ങി എല്ലാ പ്രധാന പരിപാടികളിലും ജൂനിയര്‍ മാധവന്‍കുട്ടി തലയെടുപ്പോടെ എത്തിയിരുന്നു. രാവിലെ വനം വകുപ്പിന്റെ നേതൃത്വത്തില്‍ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മാധവന്‍കുട്ടിയെ കോടനാട് എത്തിച്ച് സംസ്കരിക്കും.
Comments