താമരശേരിയിൽ വ്യാപാരിയെ തട്ടികൊണ്ടുപോകാൻ ഉപയോഗിച്ച ടാറ്റാ സുമോ കസ്റ്റഡിയിൽ
താമരശേരിയിൽ വ്യാപാരിയെ തട്ടികൊണ്ടുപോകാൻ ഉപയോഗിച്ച ടാറ്റാ സുമോ കസ്റ്റഡിയിൽ. തട്ടിക്കൊണ്ടുപോകാനുപയോഗിച്ച മറ്റൊരു വാഹനമായ സ്വിഫ്റ്റ് കാർ മലപ്പുറം ജില്ലയിലെ മോങ്ങത്ത് കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി പൊലീസ് സ്ഥലത്തേക്ക് പുറപ്പെട്ടു. ഇതോടെ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ രണ്ട് വാഹനങ്ങളും കണ്ടെത്തി.
സ്വിഫ്റ്റ് കാർ ഇന്ന് രാവിലെയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കരിപ്പുർ സ്വർണക്കടത്ത് കേസ് പ്രതി അലി ഉബൈറാന്റെ സഹോദരൻ ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
സ്‌കൂട്ടർ യാത്രക്കാരനായ മുക്കത്തെ സൂപ്പർ മാർക്കറ്റ് ഉടമയും താമരശ്ശേരി അവേലം സ്വദേശി മുരിങ്ങാം പുറായിൽ അഷ്റഫിനെ (55) താമരശ്ശേരി -മുക്കം റോഡിൽ വെഴുപ്പൂർ സ്കൂളിന് സമീപം വച്ച് ഇന്നലെ രാത്രി 9.45 ന് കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോകുകയായിരുന്നു. ടാറ്റാ സുമോയിലും, മറ്റൊരു കാറിലുമായി എത്തിയ സംഘമാണ് സ്കൂട്ടർ തടഞ്ഞു നിർത്തി യാത്രക്കാരനെ കാറിലേക്ക് കയറ്റിയത്. റോഡിൽ ഉപേക്ഷിച്ച സ്കൂട്ടർ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. കരിപ്പൂരിൽ 5 പേരുടെ മരണത്തിന് ഇടയാക്കിയ സ്വർണക്കടത്തു കേസിലെ പ്രതി അലി ഉബൈറിന്റെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് സംഘം ഉപയോഗിച്ച കാറുകളിൽ ഒന്ന് വാടകക്ക് എടുത്തത് പുറത്ത് വരുന്ന വിവരം.
അഷറഫിൻ്റെ സഹോദരി ഭർത്താവുമായുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ച വിഷയത്തിൽ ബ്ലാക്ക് മെയിലിംഗ് തന്ത്രം പ്രയോഗിക്കാനായിട്ടാണ് അഷറഫിനെ തട്ടികൊണ്ട് പോയത് എന്നാണ് ബന്ധുക്കളുടെ സംശയം. തട്ടികൊണ്ടു പോകൽ സംഘത്തിലെ എല്ലാവരേയും തിരിച്ചറിഞ്ഞതായും, ഇവരുടെ ബന്ധുക്കളിൽ ചിലരെ ചോദ്യം ചെയ്യലിനായി സ്റ്റേഷനിൽ വിളിച്ചു വരുത്തിയതായും ഇവർ സഞ്ചരിച്ച വാഹനങ്ങളും തിരിച്ചറിഞതായും പോലീസ് വ്യക്തമാക്കി.