തിരുവല്ലയിൽ സിപിഎം നേതാവിനെ കുത്തിക്കൊന്നു
പത്തനംതിട്ട തിരുവല്ലയിൽ സി പി എം നേതാവിനെ കുത്തിക്കൊന്നു. പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറാണ് കൊല്ലപ്പെട്ടത്. രാത്രി എട്ട് മണിയോടെ മേപ്രാലിൽ വച്ചാണ് ആക്രമണമുണ്ടായത്.
തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരച്ചു. മുൻ പഞ്ചായത്ത് അംഗമാണ് സന്ദീപ് കുമാർ.
നെടുമ്പ്രം ചാത്തങ്കരിമുക്കിന് അരക്കിലോമീറ്റര്‍ മാറിയുള്ള കലുങ്കിനടുത്താണ് ആക്രമണമുണ്ടായത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സന്ദീപിനെ പിന്നാലെ മൂന്ന് ബൈക്കുകളിലെത്തിയ ആറംഗസംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലും കുത്തേറ്റ് പ്രാണരക്ഷാര്‍ഥം സമീപത്തെ വയലിലേക്ക് ചാടിയ സന്ദീപിനെ പുറകേയെത്തിയ അക്രമി സംഘം മാരകമായി വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് വിവരം.
സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് സംഘം പിന്‍വാങ്ങിയത്. ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ തിരുവല്ലയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. പെരിങ്ങര ചാത്തങ്കരി പുത്തന്‍പറമ്പില്‍ കുടുംബാംഗമാണ് സന്ദീപ്. ഭാര്യ: സുനിത.
സന്ദീപിന്റെ നാട്ടുകാരന്‍തന്നെയായ ഒരു യുവാവിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നാണ് പോലീസിന് കിട്ടിയിട്ടുള്ള സൂചന. ജിഷ്ണു എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ജയിലില്‍ കഴിയുകയുമായിരുന്ന ജിഷ്ണു ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തിറങ്ങിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ആക്രമികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.