തീരദേശ ഹൈവേ: കൊയിലാണ്ടി മണ്ഡലത്തിൽ 50 കോടിക്ക് ധനാനുമതി
കൊയിലാണ്ടി. കോരപ്പുഴ മുതല്‍ കോട്ടക്കല്‍ കടവ് വരെ 6 റീച്ചുകളിലായി 33 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മണ്ഡലത്തിലെ തീരദേശ ഹൈവേയ്ക്കാണിപ്പോൾ ധനാനുമതി ലഭിച്ചത്. കോരപ്പുഴ-കൊയിലാണ്ടി ഹാര്‍ബര്‍, മുത്തായം ബീച്ച്- കോടിക്കല്‍ ബീച്ച് എന്നീ രണ്ട് റീച്ചുകളിലെ സ്ഥലമേറ്റെടുപ്പ് നടപടികള്‍ക്ക് 15 കോടി രൂപയും, കൊളാവിപ്പാലം മുതല്‍ കോട്ടക്കല്‍ വരെയുള്ള റീച്ചിന്റെ നിര്‍മ്മാണത്തിന് 34.33 കോടി രൂപയുമുൾപ്പെടെയാണ 50 കോടി രൂപക്കാണ് ധനാനുമതി.
കോടിക്കല്‍ മുതല്‍ കൊളാവിപ്പാലം വരെയുള്ള റീച്ചിനും കുഞ്ഞാലിമരയ്ക്കാര്‍ നദീപാലത്തിനും നേരെത്തെ തന്നെ അനുമതി ലഭിച്ചിട്ടുണ്ട്. സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിക്കാൻ പ്രത്യേക ലാന്റ് അക്വിസിഷൻ തഹസിൽദാർക്ക് ചുമതല നൽകി കഴിഞ്ഞു. തീരദേശ ജനങ്ങളുടെ സഹകരണത്തോടെ നടപടികൾ വേഗത്തിലാക്കാനും ദേശീയപാതാ നിർമാണത്തോടൊപ്പം തന്നെ തീരദേശ ഹൈവേയുടെ നിർമ്മാണം പൂർത്തിയാക്കാനുമാണ് ശ്രമിക്കുന്നതെന്ന് കാനത്തിൽ ജമീല എം എൽ എ കലിക്കറ്റ് പോസ്റ്റിനോട് പറഞ്ഞു. കടൽത്തീരത്തോട് ചേർന്ന് ദേശീയ പാതക്കും റെയിലിനും സമാന്തരമായി നിർമ്മിക്കുന്ന ഈ പാത കൊയിലാണ്ടി ഇന്നനുഭവിക്കുന്ന യാത്രാക്ലേശങ്ങൾക്ക് അറുതി വരുത്തുമെന്ന് അവർ പ്രതീക്ഷ പ്രകടിപ്പിച്ചു.