ദുരൂഹസാഹചര്യത്തിൽ അസ്ഥിക്കൂടം കണ്ടെത്തി ഏഴുമാസംമുമ്പ് കാണാതായ ആളുടേതെന്ന് സംശയം
പന്തീരാങ്കാവ്: ഒളവണ്ണ പഞ്ചായത്തിലെ ഇരിങ്ങല്ലൂർ തവുട്ടേരിക്കുന്നിലെ ഹരിജൻ ശ്മശാനത്തിൽ ദുരൂഹസാചര്യത്തിൽ ചിതറിക്കിടക്കുന്ന നിലയിൽ അസ്ഥികൂടം കണ്ടെത്തി.
ഞായറാഴ്ച രാവിലെ കാടുവെട്ടാനെത്തിയ ആറുപേരടങ്ങുന്ന സംഘമാണ് അസ്ഥികൂടം കണ്ടത്. 10 മീറ്റർ ചുറ്റളവിലായി പലയിടത്താണ് അസ്ഥികൾ ചിതറിക്കിടന്നത്. തല ഒരുഭാഗത്തും വാരിയെല്ലും നട്ടെല്ലും അല്പം അകലെയുമായാണ് കാണപ്പെട്ടത്. പരിശോധനയിൽ സമീപത്തെ മരത്തിൽ കെട്ടിയിട്ട നിലയിൽ ഒരുമുണ്ടും കണ്ടെത്തിയതോടെയാണ് ദുരൂഹത പരന്നത്. കുഴിമാടങ്ങൾ ഒന്നുംതകരാത്തതും ആശങ്കയ്ക്ക് കാരണമായി.
സമീപകാലത്ത് ഇവിടെ ശവം ദഹിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ശ്മശാനവുമായി ബന്ധപ്പെട്ടവർ പറഞ്ഞു. ശ്മശാനത്തിൽ സംസ്കരിച്ച മൃതദേഹത്തിന്റെ അസ്ഥിക്കൂടമാകാൻ സാധ്യതയില്ലെന്നാണ് പ്രാഥമിക നിഗമനം. പോലീസെത്തി പരിശോധനകൾ നടത്തി. പ്രദേശത്തുനിന്ന് ഏഴുമാസംമുമ്പ് ഒരാളെ കാണാതായ സാഹചര്യംകൂടി ഉള്ളതിനാൽ സമഗ്രഅന്വേഷണം നടത്താനാണ് പോലീസ് തീരുമാനം.
പന്തീരാങ്കാവ് സബ് ഇൻസ്പെക്ടർ എസ്.പി. മുരളീധരന്റെ നേതൃത്വത്തിൽ അസ്ഥികൾ ശേഖരിച്ച് പരിശോധനയ്‌ക്കായി കൊണ്ടുപോയി.
Comments