നേരത്തേ തന്നെ ‌ഭീഷണിയുണ്ട്: യൂണിവേഴ്‍സിറ്റി കോളജിൽ നേതാക്കളുടെ കുത്തേറ്റ അഖിൽ

തിരുവനന്തപുരം ∙ തനിക്ക് നേരത്തേ ഭീഷണിയുണ്ടായിരുന്നുവെന്ന് യൂണിവേഴ്സിറ്റി കോളജില്‍ എസ്എഫ്ഐ നേതാക്കളുടെ ആക്രമണത്തിനിരയായ അഖിലിന്റെ വെളിപ്പെടുത്തൽ. ഇഷ്ടപ്പെടാത്തവരെ കൈകാര്യം ചെയ്യാന്‍ ക്യാംപസിൽ ഇടിമുറി ഉണ്ടായിരുന്നു. നേതാക്കള്‍ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുന്നത് പതിവാണ്.

ശിവരഞ്ജിത്തും നസീമുമാണ് പ്രശ്നങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. കോളജിലെ പ്രശ്നങ്ങളില്‍ സിപിഎം ഇടപെട്ടിരുന്നു. മുന്‍പ് സംഘര്‍ഷമുണ്ടായപ്പോള്‍ പാര്‍ട്ടി ഇടപെട്ട് പരിഹരിച്ചെന്നും അഖിൽ പറഞ്ഞു. കഴിഞ്ഞ ജൂൺ 12നാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ മൂന്നാം വര്‍ഷ ബിഎ വിദ്യാര്‍ഥിയായ അഖിലിന് നെഞ്ചിൽ കുത്തേറ്റത്.

 

സംഭവവുമായി ബന്ധപ്പെട്ട് ആറു പേര്‍ക്കെതിരെ പൊലീസ് വധശ്രമത്തിനു കേസെടുത്തു. കേസിൽ പ്രതികളായിരുന്ന അദ്വൈത്, ആരോമൽ, ആദിൽ, ഇജാബ് എന്നിവർ ആദ്യം തന്നെ പൊലീസ് പിടിയിലായി. സംഭവത്തിനു ശേഷം ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്തും നസീമും ഒളിവിൽ പോയി.

 

ഇവരെ കേശവദാസപുരത്തു വച്ചാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പൊളിറ്റിക്സ് മൂന്നാം വര്‍ഷം ബിരുദ വിദ്യാര്‍ഥി അഖിലും കൂട്ടുകാരും കന്റീനില്‍ പാട്ടുപാടിയതു വിദ്യാര്‍ഥി നേതാക്കള്‍ എതിര്‍ത്തു. പിന്നീട് ഇതിനെചൊല്ലി പലതവണ ഉണ്ടായ വാക്കുതര്‍ക്കമാണ് അവസാനം കുത്തിലേക്കു നയിച്ചതെന്നാണ് വിദ്യാര്‍ഥികള്‍ പറഞ്ഞത്.
Comments

COMMENTS

error: Content is protected !!