ബാലുശ്ശേരിയില്‍ എയിംസ് സ്ഥാപിക്കുന്നതിനായുള്ള സ്ഥലമേറ്റടുക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി

ബാലുശ്ശേരിയില്‍ എയിംസ് സ്ഥാപിക്കുന്നതിനായുള്ള സ്ഥലമേറ്റടുക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി.  കെഎസ്ഐഡിസി യുടെ 153. 46 ഏക്കറിന് പുറമെ സ്വകാര്യ വ്യക്തികളുടെ 40.68 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കാനുള്ളത്. മുഴുവൻ ആളുകളും ഇതിനകം തന്നെ ഭൂമി വിട്ട് കൊടുക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ഭൂരേഖകളുടെ പുതുക്കലിലോ ഏറ്റെടുക്കാനുദേശിക്കുന്ന സ്ഥലത്തിന്‍റെ ഉടമസ്ഥത സംബന്ധിച്ചോ ആക്ഷേപമുണ്ടെങ്കിൽ 15 ദിവസത്തിനകം കൊയിലാണ്ടി സ്പെഷൽ തഹസിൽദാറെ രേഖാമൂലം അറിയിക്കണം. സംസ്ഥാന സർക്കാർ നൽകുന്ന 153.46 ഏക്കറിന്‌ പുറമെ ഏറ്റെടുക്കുന്ന ഭൂമിയിൽ സാമൂഹ്യാഘാതപഠനം പൂർത്തിയായിട്ടുണ്ട്.  കെഎസ്ഐഡിസി റവന്യു വകുപ്പിന് കൈമാറിയ ഭൂമി മെഡിക്കൽ വിദ്യാഭ്യാസ ബോർഡിന് നൽകുന്ന നടപടിക്രമങ്ങളും പൂർത്തിയായി.

കെഎസ്ഐഡിസിയുടെ 153.46 ഏക്കർ ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടതോടെയാണ് ബാലുശേരി മണ്ഡലത്തിലെ കിനാലൂരിൽ കെഎസ്ഐഡിസി ഭൂമി ഏറ്റെടുക്കൽ  വേഗത്തിലാക്കിയത്. കെഎസ്ഐഡിസി വിട്ടുനൽകിയ ഭൂമി സംസ്ഥാന റവന്യു വിഭാഗം അളന്ന് തിട്ടപ്പെടുത്തി  ആരോഗ്യവകുപ്പിന് കൈമാറാനുള്ള നടപടിക്രമങ്ങൾ നേരത്തെ  പൂർത്തിയായിരുന്നു.

ഇതോടെ എയിംസിനായി ആരോഗ്യവകുപ്പിന്റെ അധീനതയിൽ 153.46 ഏക്കർ ഭൂമിയായി. കിനാലൂർ വില്ലേജിൽ 108 റിസർവേയിലെ നൂറേക്കറും കാന്തലാട് വില്ലേജിൽ അൺസർവേയിൽപ്പെട്ട 53.46 ഏക്കറുമാണ് ഏറ്റെടുത്തിട്ടുള്ളത്.  അധികമായി വേണ്ട ഭൂമിയും നൽകാമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചിരുന്നു. അധികമായിവേണ്ട ഭൂമി സ്വകാര്യ വ്യക്തികളിൽനിന്നായി ഏറ്റെടുക്കുകയാണ്.  40.68 ഹെക്ടർ സ്വകാര്യ ഭൂമിയാണ് ഇങ്ങനെ കണ്ടെത്തിവച്ചിട്ടുള്ളത്. എയിംസ് സംസ്ഥാനത്തനുവദിച്ചാൽ മുഖ്യ പരിഗണന നൽകുന്ന സ്ഥലമെന്ന നിലയിൽ സർവേ ഉൾപ്പെടെയുള്ള എല്ലാ നടപടികളും വേഗത്തിലാക്കിയിരുന്നു.

കിനാലൂരിൽ എയിംസ് തുടങ്ങാനാവശ്യമായ 200 ഏക്കർ സ്ഥലത്തിനൊപ്പം മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി കേന്ദ്ര ആരോഗ്യ വകുപ്പിന് ഉറപ്പുനൽകിയിട്ടുണ്ട്‌. കാന്തലാട്, കിനാലൂർ വില്ലേജുകളിലെ 80 ഏക്കർ സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിന് കലക്ടറെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് നേരത്തെ റവന്യു വകുപ്പ് പുറപ്പെടുവിച്ചിരുന്നു.

Comments
error: Content is protected !!